
ആറ്റിങ്ങൽ നഗരസഭ 5, 6 വാർഡുകൾ അതിർത്തി പങ്കിടുന്ന തച്ചൂർകുന്ന് കൈരളി ജംഗ്ഷൻ റോഡിലെ വെള്ളക്കെട്ടാണ് ചെയർപേഴ്സൺ എം. പ്രദീപ് നേരിട്ടെത്തി പരിഹരിച്ചത്.
സ്വകാര്യ വ്യക്തി മതില് കെട്ടി അടച്ചതിനെ തുടർന്ന് പരമ്പരാഗതമായി മഴവെള്ളം ഒഴുകി പോയിരുന്ന ഓവ് അടഞ്ഞു പോയി. റോഡ് നവീകരണം പല ഘട്ടങ്ങളിലായി നടന്നപ്പോഴും സ്വകാര്യ വ്യക്തിയുടെ എതിർപ്പിനെ തുടർന്ന് ഓവ് പുനസ്ഥാപിക്കാനുള്ള നഗരസഭ പൊതുമരാമത്തിൻ്റെ ശ്രമം ഫലംകണ്ടിരുന്നില്ല.
തുടർന്ന് കഴിഞ്ഞ ദിവസം പെയ്ത കനത്തമഴയിൽ 3 അടി പൊക്കത്തിൽ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ട് സമീപത്തെ വീടുകളിലേക്ക് വെള്ളം കയറുന്ന സ്ഥിതിയുണ്ടായി.
ഇക്കഴിഞ്ഞ 7 വർഷവും മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ട് കാരണം ജനങ്ങൾക്ക് ഇതിലൂടെയുള്ള യാത്ര ദുസഹമായിരുന്നു. നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ ചെയർപേഴ്സൺ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥൻ ബിജുവും ശുചീകരണ തൊഴിലാളികളുമായി സ്ഥലത്തെത്തി സ്വകാര്യ വ്യക്തി സ്ഥാപിച്ച ചുറ്റുമതിലിൻ്റെ കോൺക്രീറ്റ് അടിത്തറ പൊട്ടിച്ചു മാറ്റിയ ശേഷം കെട്ടിയടച്ച ഓവ് പുനസ്ഥാപിച്ചു.
നഗരസഭ അധ്യക്ഷൻ്റെ അവസരോചിതമായ ഇടപെടലിനെ തുടർന്ന് പണി തടസപ്പെടുത്താനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമവും വിഫലമായി.
ഏകദേശം 10 തൊഴിലാളികൾ 2 മണിക്കൂർ നടത്തിയ പ്രയത്നത്തിനൊടുവിൽ 100 മീറ്റർ നീളത്തിൽ രൂപപ്പെട്ടിരുന്ന വെള്ളക്കെട്ട് പൂർണ്ണമായും ഒഴിവാക്കി.
കൂടാതെ സംഘത്തിൻ്റെ ശ്രദ്ധയിൽപ്പെട്ട സമീപത്തെ റോഡിലെ മറ്റൊരു വെള്ളക്കെട്ടും പരിഹരിച്ചു.
മഴവെള്ളത്തിൻ്റെ സുഗമമായ ഒഴുക്കിനെ ആരു തടഞ്ഞാലും ശക്തമായ നടപടി സ്വീകരിക്കും.
പ്രകൃതിദത്തമായ തോടുകളും നീർച്ചാലുകളും ഓടകളും നികത്തുന്നതും അടക്കുന്നതും ഒഴിവാക്കണമെന്ന് എം. പ്രദീപ് അറിയിച്ചു.


