
വക്കം : വക്കം ഇലക്ട്രിക് സെക്ഷനിലെ മീറ്റർ റീഡറെ ആക്രമിച്ച കേസിൽ ഒരാളെ കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. പ്രബോധിനി സ്‌കൂളിന് സമീപം നായർകോട് വീട്ടിൽ സന്തോഷ് (42) ആണ് അറസ്റ്റിലായത്.
വക്കം ഇലക്ട്രിക് സെക്ഷനിലെ മീറ്റർ റീഡറായ കീഴുവിലം സ്വദേശിയും രാധാ നിവാസിൽ താമസക്കാരനുമായ രഞ്ജിത്തിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.
ജൂൺ 8-ന് രാവിലെ 11.30ഓടെ വക്കം പ്രബോധിനി സ്‌കൂളിന് സമീപമുള്ള സന്തോഷിന്റെ വീട്ടിൽ മീറ്റർ റീഡിങ് എടുക്കുന്നതിനിടെയായിരുന്നു സംഭവം.
മീറ്റർ റീഡിങ് നടത്തിക്കൊണ്ടിരുന്ന രഞ്ജിത്തിനെ സന്തോഷ് അസഭ്യം പറയുകയും പിടിച്ചുതള്ളുകയും ചെയ്തതായി പൊലീസ് പറഞ്ഞു. തുടർന്ന് സമീപത്തുണ്ടായിരുന്ന ഹെൽമറ്റ് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. ആക്രമണത്തിൽ കണ്ണിനും ചെവിക്കും പരിക്കേറ്റ രഞ്ജിത്ത് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ജീവനക്കാരന്റെ പരാതിയെ തുടർന്ന് കടയ്ക്കാവൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു. സന്തോഷിനെതിരെ കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിൽ മുമ്പും അടിപിടി ഉൾപ്പെടെയുള്ള കേസുകൾ നിലവിലുണ്ടെന്നും ഇയാൾ ഇതിനുമുമ്പ് ജയിൽവാസം അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി പൊലീസ് വ്യക്തമാക്കി.


