
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വനിതകൾക്കായുള്ള “പ്രിയദർശിനി” സൗജന്യ ബസ് യാത്രാ പദ്ധതി ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരും.
മുഖ്യമന്ത്രി രാവിലെ 8.30ന് പദ്ധതി ഉദ്ഘാടനം നിർവഹിക്കുന്നതോടെ രാവിലെ 9 മണി മുതൽ സൗജന്യ യാത്രയ്ക്കുള്ള ‘0’ ടിക്കറ്റുകൾ വിതരണം ആരംഭിക്കും. 9 മണിക്ക് മുമ്പ് ബസിൽ കയറുന്നവർക്ക് സൗജന്യ യാത്രാ ആനുകൂല്യം ലഭിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
സൗജന്യ യാത്ര ചെയ്യുന്ന വനിതകളും സാധാരണ യാത്രക്കാരെപ്പോലെ ഇറങ്ങേണ്ട സ്ഥലം കണ്ടക്ടറോട് അറിയിച്ച് ‘0’ ടിക്കറ്റ് എടുക്കേണ്ടതാണ്. ടിക്കറ്റ് എടുത്ത സ്ഥലത്തേക്കാൾ മുമ്പ് അല്ലെങ്കിൽ പിന്നീട് ഇറങ്ങേണ്ട സാഹചര്യമുണ്ടായാൽ അതും കണ്ടക്ടറെ മുൻകൂട്ടി അറിയിക്കണം.
വനിതകൾക്കൊപ്പമുള്ള 5 മുതൽ 11 വയസ്സ് വരെയുള്ള ആൺകുട്ടികൾക്ക് പണം നൽകി ഹാഫ് ടിക്കറ്റ് എടുക്കേണ്ടതാണെന്നും അധികൃതർ വ്യക്തമാക്കി. യാത്രയ്ക്കിടെ പുരുഷന്മാർ കൂടെയുണ്ടെങ്കിൽ അതും ടിക്കറ്റ് എടുക്കുമ്പോൾ അറിയിക്കണം. അതുപോലെ പുരുഷ യാത്രക്കാരൻ ടിക്കറ്റ് എടുക്കുമ്പോൾ കൂടെ വനിതകളുണ്ടെങ്കിൽ ടിക്കറ്റ് മെഷീനിൽ വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് മുമ്പ് കണ്ടക്ടറെ അറിയിക്കണമെന്നും നിർദേശമുണ്ട്.
സൗജന്യ യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് നിലവിൽ ഓർഡിനറി ബസുകളിൽ അനുവദിച്ചിരിക്കുന്നതുപോലെ 15 കിലോഗ്രാം വരെ ലഗേജ് സൗജന്യമായി കൊണ്ടുപോകാം. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്ന ഓർഡിനറി ബസുകൾ ‘പ്രിയദർശിനി’ സ്റ്റിക്കർ പതിപ്പിച്ചിട്ടുള്ളവയായിരിക്കും.
.


