
വർക്കല : വിസ സംബന്ധമായ നിയമക്കുരുക്കുകൾ കാരണം കഴിഞ്ഞ ഒരു പതിറ്റാണ്ടായി നാട്ടിൽ എത്താൻ സാധിക്കാതിരുന്ന വർക്കല സ്വദേശി സൗദി അറേബ്യയിൽ നിര്യാതനായി. വർക്കല ജനാർദ്ദനപുരം ‘ശ്രീ ജനാർദ്ദനം’ വീട്ടിൽ ആർ. ഹരിദാസ് (57) ആണ് മരിച്ചത്.
സൗദി അറേബ്യയുടെ വടക്കൻ മേഖലയിലെ റഫായിൽ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. കഴിഞ്ഞ 35 വർഷമായി ഒരു സൗദി പൗരന്റെ കീഴിൽ ജോലി ചെയ്തുവരികയായിരുന്നു ഹരിദാസ്. എന്നാൽ വിസയുമായി ബന്ധപ്പെട്ട സാങ്കേതികവും നിയമപരവുമായ പ്രശ്നങ്ങൾ കാരണം കഴിഞ്ഞ പത്ത് വർഷമായി അദ്ദേഹത്തിന് നാട്ടിലെത്തി കുടുംബാംഗങ്ങളെ കാണാൻ സാധിച്ചിരുന്നില്ല.
ഭാര്യ എം.എസ്. ശ്രീകല. മക്കൾ: നിതിൻ കൃഷ്ണ (26), നിഖിൽ കൃഷ്ണൻ എച്ച് (21).
നിലവിൽ റഫ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. തിരുവനന്തപുരം ജില്ലാ പ്രവാസി അസോസിയേഷൻ (ട്രിവ) പ്രസിഡന്റും ഒ.ഐ.സി.സി പ്രവർത്തകനുമായ നാസർ കല്ലറ, മാത്യു ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ നിയമപരവും ഭരണപരവുമായ നടപടികൾ ഏകോപിപ്പിച്ചുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
പത്ത് വർഷത്തിലേറെയായി നാട്ടിലേക്ക് മടങ്ങാനാകാതെ വിദേശത്ത് കഴിയേണ്ടിവന്ന പ്രവാസിയുടെ മരണവാർത്ത ബന്ധുക്കൾക്കും നാട്ടുകാർക്കും വലിയ ദുഃഖമായി മാറിയിരിക്കുകയാണ്.


