
കിളിമാനൂർ : മകളെ വിവാഹം ചെയ്തു നൽകാത്തതിലുള്ള വിരോധത്തെ തുടർന്ന് പിതാവിനെയും മകനെയും തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിക്കുകയും സ്ഫോടകവസ്തു ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ കിളിമാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ചെറുന്നിയൂർ കുളക്കോട്ടുകോണം വടശേരിക്കോണം സ്വദേശി അനിൽകുമാർ (51) നൽകിയ പരാതിയിലാണ് വെള്ളല്ലൂർ സ്വദേശി സുധീഷ്, ഷംനാദ് എന്നിവരെയും തിരിച്ചറിയാനുള്ള മൂന്ന് മുതൽ അഞ്ച് പേർ വരെയുള്ള മറ്റ് പ്രതികളെയും ഉൾപ്പെടുത്തി കേസ് എടുത്തത്.
ജൂലൈ 15നാണു സംഭവം. അനിൽകുമാറിന്റെ മകളെ സുധീഷിന് വിവാഹം കഴിച്ചുകൊടുക്കാത്തതിലുള്ള വിരോധത്തെ തുടർന്നാണ് ആക്രമണം നടന്നത്. ജോലി സംബന്ധമായ ആവശ്യത്തിനാണെന്ന് പറഞ്ഞ് ഒരു മൊബൈൽ നമ്പരിൽ നിന്ന് വിളിച്ച് അനിൽകുമാറിനെ പുതുശ്ശേരിമുക്കിലേക്ക് വരുത്തിയ ശേഷം അവിടെ നിന്ന് മറ്റൊരു യുവാവ് വെള്ളല്ലൂർ അപ്പൂപ്പൻകാവ് ക്ഷേത്രത്തിന് സമീപത്തെ പണിപൂർത്തിയാകാത്ത വീട്ടിലേക്ക് കൊണ്ടുപോയി.
അവിടെ വെച്ച് സുധീഷ് അസഭ്യവർഷം നടത്തിക്കൊണ്ട് ഹെൽമെറ്റ് ഉപയോഗിച്ച് തലയ്ക്ക് അടിക്കാൻ ശ്രമിച്ചെങ്കിലും അനിൽകുമാർ ഒഴിഞ്ഞുമാറിയതിനാൽ ഗുരുതര അപകടം ഒഴിവായതായി പരാതിയിൽ പറയുന്നു. തുടർന്ന് സംഘം ചേർന്ന് കൈകൾ പിന്നിൽ കെട്ടി വായ മൂടിയശേഷം സ്ക്രൂഡ്രൈവർ, ഇരുമ്പുകമ്പി, തടി എന്നിവ ഉപയോഗിച്ച് മർദിക്കുകയും കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തതായും സ്ഫോടകവസ്തുക്കൾ കാട്ടി ശരീരത്തിൽ കെട്ടി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പോലീസ് എഫ് ഐ ആർ.
പിന്നീട് അനിൽകുമാറിന്റെ മകനെയും അതേ സ്ഥലത്ത് എത്തിച്ച് തൂണിൽ ചങ്ങല ഉപയോഗിച്ച് കെട്ടിയിട്ട് പ്ലയർ കൊണ്ട് കൈയിൽ അമർത്തി ഉപദ്രവിച്ചതായും, ഭാര്യയെയും മകളെയും ഇതേ രീതിയിൽ കൊണ്ടുവന്ന് കെട്ടിയിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ കിളിമാനൂർ പൊലീസ് ഭാരതീയ ന്യായ സംഹിത (BNS) 2023-ലെ വിവിധ വകുപ്പുകളും Explosive Substances Act, 1908-ലെ പ്രസക്തമായ വകുപ്പുകളും ചുമത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്


