
കഠിനംകുളം: കഠിനംകുളം പോലീസ് സ്റ്റേഷൻ പരിധിയിലെ ചേരമാൻതുരുത്തിൽ നിന്ന് എംഡിഎംഎ പിടികൂടിയ കേസിൽ ഒരു പ്രതിയെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. വെഞ്ഞാറമൂട് വെട്ടിയോട് ശാന്തിഭവനിൽ വിശ്വംഭരന്റെ മകൻ വിഷ്ണു (36) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസം ചേരമാൻതുരുത്ത് സ്വദേശി അസ്ജറിന്റെ വീട്ടിൽ നിന്ന് തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘം 90 ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു. പോലീസ് ജീപ്പിൽ കയറ്റുന്നതിനിടെ ഉദ്യോഗസ്ഥരുടെ കൈവെട്ടിച്ച് അസ്ജർ രക്ഷപ്പെട്ടിരുന്നു. തുടർന്ന് ഇയാൾ വെഞ്ഞാറമൂട്ടിലെ വിഷ്ണുവിന്റെ അടുത്തെത്തിയെന്നും, വിഷ്ണു ആവശ്യമായ സഹായങ്ങൾ നൽകി രക്ഷപ്പെടാൻ സഹായിച്ചെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പിന്നീട് അസ്ജറിനെ അന്വേഷണ സംഘം പിടികൂടി.
അസ്ജറുമായി വിഷ്ണുവിന് ലഹരി ഇടപാടുകൾ ഉണ്ടായിരുന്നതിന്റെ കൂടുതൽ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചതായി പോലീസ് അറിയിച്ചു.
വെഞ്ഞാറമൂട്ടിൽ പഴവർഗങ്ങളുടെ മൊത്തവ്യാപാരം നടത്തുന്ന വിഷ്ണുവിനെതിരെ നിരവധി പരാതികൾ ‘ഓപ്പറേഷൻ തൂഫാൻ’ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. നേരത്തെയും നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള ഇയാൾ ജയിൽ ശിക്ഷ ഉൾപ്പെടെ അനുഭവിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ബി.കെ. പ്രശാന്തൻ കാണി ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ആറ്റിങ്ങൽ ഡിവൈഎസ്പി അജികുമാരൻ നായർ, ചിറയിൻകീഴ് പോലീസ് ഇൻസ്പെക്ടർ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്.


