
മലയിൻകീഴ് പോലീസ് സ്റ്റേഷൻ പരിധിയിലെ വിളവൂർക്കലിൽ ഒരു വയസും രണ്ടുമാസവും പ്രായമുള്ള പെൺകുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത നിലയിൽ. വിളവൂർക്കൽ അഭിജിത്- ക്രിസ്റ്റി ദമ്പതികളുടെ ഏകമകൾ അന്നയാണ് മരിച്ചത്. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ ക്രിസ്റ്റിയെ മലയിൻകീഴ് പോലീസ് കസ്റ്റഡിയിലെടുത്തു.
ഒറ്റയിൽ ആശുപത്രിക്ക് സമീപം ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് ദാരുണ സംഭവം നടന്നതെന്നാണ് പ്രാഥമിക വിവരം. ഉച്ചയ്ത്ത് അമ്മയും കുഞ്ഞും മുറിയിൽ ഉറങ്ങാൻ കിടന്നിരുന്നു. പിന്നീട് വീട്ടിൽനിന്ന് നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴാണ് കുഞ്ഞിന്റെ കഴുത്തിൽ മുറിവ് കണ്ടത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആദ്യം വിളവൂർക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. തുടർന്ന് വൈകിട്ട് 5.10ഓടെ 108 ആംബുലൻസ് എത്തി കുഞ്ഞിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വൈകിട്ട് ആറുമണിയോടെ കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ചു. തുടർന്ന് അമ്മ ക്രിസ്റ്റിയെ മലയിൻകീഴ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
കുടുംബപ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക സൂചന. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ക്രിസ്റ്റിയ്ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധമുണ്ടായി. തുടർന്ന് ഏറെ പാടുപെട്ടാണ് മലയിൻകീഴ് എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം ക്രിസ്റ്റിയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.


