
ആര്യനാട് കുളപ്പട വാലൂക്കോണം കോലിയക്കോട് ഭാഗത്ത് റോഡരികിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. മർദനത്തിൽ പരിക്കേറ്റ് മരിച്ച പെയിന്റിങ് തൊഴിലാളി രാഹുൽ (29) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
കോലിയക്കോട് സ്വദേശികളായ സാജൻ, ലിബീഷ്, കുളപ്പട ശ്രീധർമ്മ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന അരുൺ, കിരൺ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
സംഭവദിവസം രാഹുലും പ്രതികളും ചേർന്ന് മദ്യപിച്ചിരുന്നതായാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. മദ്യം വാങ്ങുന്നതിനുള്ള പണത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് പിന്നീട് സംഘർഷത്തിലേക്ക് നീങ്ങിയതെന്നാണ് വിവരം. ഇതിനിടെ പെൺവിഷയവും ചർച്ചയായതോടെ തർക്കം രൂക്ഷമായി. വാക്കുതർക്കം പിന്നീട് അടിപിടിയിലേക്ക് മാറുകയായിരുന്നു.
മർദനത്തിനിടെ രാഹുലിന് ഗുരുതരമായി പരിക്കേറ്റതായും തുടർന്ന് മരണം സംഭവിച്ചതായും പോലീസ് പറഞ്ഞു. പ്രതികളെ മാറിമാറി ചോദ്യം ചെയ്ത് സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്.
പ്രതികൾ സ്ഥിരമായി പ്രദേശത്ത് ഒത്തുകൂടി മദ്യപിക്കാറുണ്ടായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം തുടരുകയാണ്.


