
മലയിൻകീഴ്: വയോധികയോട് വഴി ചോദിച്ച ശേഷം ഒന്നര പവൻ സ്വർണമാല പൊട്ടിച്ചെടുത്ത് സ്കൂട്ടറിൽ രക്ഷപ്പെട്ട യുവാവിനെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മലയൻകീഴ് ചിത്തിര വീട്ടിൽ മഹേഷ് കുമാറിന്റെ മകൻ അർജുൻ (23) ആണ് അറസ്റ്റിലായത്.
സെപ്റ്റംബർ 12ന് വൈകിട്ട് ആറോടെ ഇടക്കുളങ്ങര ക്ഷേത്രത്തിന് സമീപം വീടിന് മുന്നിലായിരുന്നു സംഭവം. സ്കൂട്ടറിൽ എത്തിയ പ്രതി സമീപത്ത് ആളുകളില്ലെന്ന് മനസ്സിലാക്കിയ ശേഷം വയോധികയോട് വഴി ചോദിക്കുകയും തുടർന്ന് കഴുത്തിലുണ്ടായിരുന്ന സ്വർണമാല പൊട്ടിച്ചെടുത്ത് സ്കൂട്ടറിൽ രക്ഷപ്പെടുകയുമായിരുന്നു.
വയോധിക കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സമീപപ്രദേശങ്ങളിലെ നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഓച്ചിറ ഇടയനമ്പലത്ത് ജിം ട്രെയിനറായി ജോലി ചെയ്യുന്ന അർജുനെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ വച്ച് പോലീസ് കസ്റ്റഡിയിലെടുത്തു.
നഷ്ടപ്പെട്ട സ്വർണമാല പ്രതി ക്ലാപ്പനയിൽ താമസിച്ചിരുന്ന വാടകവീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തു. കരുനാഗപ്പള്ളി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കരുനാഗപ്പള്ളി എ.സി.പി വിനോദ് കുമാറിന്റെ മേൽനോട്ടത്തിൽ കരുനാഗപ്പള്ളി സി.ഐ ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ ആഷിഖ്, എസ്.ഐമാരായ മിഥുൻ, അജി ജോസ്, ഉത്തരക്കുട്ടൻ, എസ്.സി.പി.ഒമാരായ മനോജ്, അനു, സി.പി.ഒമാരായ ശരൺ, ജിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


