
കഠിനംകുളം : ചാന്നാങ്കരയില്‍ അമ്മൂമ്മയെ ചെറുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന്റെ കാരണം ഞെട്ടിപ്പിക്കുന്നത്. ലഹരി വാങ്ങാൻ പണം ആവശ്യപ്പെട്ടപ്പോൾ നല്‍കാത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ചാന്നാങ്കര സ്വദേശിനിയായ മേഴ്‌സി (65) കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ 10മണിയോടെയാണ് സംഭവം. കൊല്ലപ്പെട്ട മേഴ്‌സിയുടെ മകളുടെ മകനായ ഷിബിന്‍ (28) ആണ് കൃത്യം ചെയ്തത്.
ചൊവ്വാഴ്ച രാവിലെ മേഴ്സിയും ഷിബിനും വഴക്കുണ്ടായിരുന്നു. തുടര്‍ന്ന് ഷിബിന്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് മേഴ്സിയെ ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. തലയ്ക്കടക്കം ഗുരുതരമായി പരുക്കേറ്റ മേഴ്സിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പ്രതിയായ ഷിബിന്‍ സ്ഥിരം മദ്യപാനിയാണെന്ന് നാട്ടുകാര്‍ പറയുന്നു. ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച ഷിബിനെ കഠിനംകുളം പോലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. പ്രതി ഷിബിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ചാന്നാങ്കരയിലും പരിസരപ്രദേശങ്ങളിലും മീന്‍കച്ചവടം നടത്തിയിരുന്ന മേഴ്‌സിയും ഷിബിനും ഒരേ വീട്ടിലായിരുന്നു താമസം.


