കടയ്ക്കാവൂർ : ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് വീട്ടിൽ വിളിച്ചുവരുത്തി നഗ്നനാക്കി വീഡിയോ എടുത്ത് വാട്സ്ആപ്പിലും സോഷ്യൽമീഡിയയിലും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്ന സ്ത്രീയെ അടക്കമുള്ള നാലുപേർ കടയ്ക്കാവൂർ പൊലീസിന്റെ പിടിയിലായി. വക്കം പാടപുരയിടം വീട്ടിൽ അൻസാരിയുടെ മകൾ ജാസ്മിൻ(30), വക്കം മേത്തരു വിളാകം വീട്ടിൽ അബുവിന്റെ മകൻ സിയാദ് (20), വക്കം ചക്കൻവിള വീട്ടിൽ നാസറിന്റെ മകൻ നസീം (22), വക്കം എസ്
എസ് മൻസിലിൽ ഷിബുവിന്റെ മകൻ ഷിബിൻ (21) എന്നിവരാണ് അറസ്റ്റിലായത്.
ഒന്നാം പ്രതിയായ ജാസ്മിൻ ആലംകോട് സ്വദേശിയായ മധ്യവയസ്കൻ നടത്തുന്ന പൗൾട്രി ഫാമിൽനിന്ന് ഇറച്ചി വാങ്ങുകയും പരിചയത്തിലായശേഷം വീട്ടിൽ ഒരു കാർ വിൽപ്പനയ്ക്ക് കിടക്കുന്നു എന്ന് പറഞ്ഞു മണനാക്കിലെ വാടക വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു . ഈ സമയം ജാസ്മിൻ വീട്ടിൽ കൂട്ടാളികളെ കുളിമുറിയിൽ ഒളിപ്പിച്ച് നിർത്തിയിരിക്കുകയായിരുന്നു. കാർ നോക്കാൻ വീട്ടിൽ വന്നയാളെ വീട്ടിനകത്തേക്ക് ക്ഷണിച്ച ജാസ്മിൻ വാതിൽ അടച്ച ശേഷം കുളിമുറിയിൽ നിന്നും യുവാക്കളെ പുറത്തിറക്കി കൊണ്ടു വന്നു. തുടർന്നു മധ്യവയസ്കനെ നഗ്നനാക്കിയശേഷം വീഡിയോ റെക്കോർഡ് ചെയ്യുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഈ സമയം ജാസ്മിൻ അയാളുടെ കൈവശം ഉണ്ടായിരുന്ന 17,000 രൂപയും മൂന്ന് പവൻ മാലയും കവർന്നു. ശേഷം രണ്ടുലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ വാട്സാപ്പിലൂടെ പ്രചരിപ്പിക്കുമെന്നും കുടുംബം നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.
വൈകുന്നേരം അഞ്ചുമണിക്കകം പണം എത്തിച്ചില്ലെങ്കിൽ വീഡിയോ ലോകം കാണുമെന്നും ജാസ്മിൻ ഭീഷണിപ്പെടുത്തി. പണം എത്തിക്കും എന്ന് പറഞ്ഞ് അയാൾ പുറത്തിറങ്ങി കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് യുവതിയെ വീട്ടിൽ നിന്നും മൂന്ന് യുവാക്കളെ വക്കത്ത് നിന്നും പോലീസ് പിടികൂടി.
ഭർത്താവുമായി വേർപിരിഞ്ഞ ജാസ്മിൻ മണനാക്കിൽ വീട് വാടകയ്ക്കെടുത്തു ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. കൂടുതൽ സമാനമായ കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരുന്നു. കടയ്ക്കാവൂർ സി.ഐ ശ്രീകുമാറിന്റെ നേതൃത്വത്തിൽ, എസ്.ഐ വിനോദ് വിക്രമാദിത്യൻ, എസ്‌ഐ അജയകുമാർ, എ സി പി ഒ മാരായ ഡീൻ, ബിനു, മുരളി, സന്തോഷ്, മഹേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.