കടയ്ക്കാവൂർ : കെഎസ്ബിയിൽ സബ് എഞ്ചിനീയർ മുതലുള്ള ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ഫോൺ നമ്പറിൽ വിളിച്ചാൽ എടുക്കണമെന്ന കെഎസ്ഇബി ചെയർമാന്റെ ഉത്തരവ് ഉള്ളപ്പോഴും കടയ്ക്കാവൂരിൽ അത് പ്രാവർത്തികമാകുന്നില്ലെന്ന് പരാതി. വൈദ്യുതി മുടക്കം സംബന്ധിച്ച വിവരങ്ങൾ അന്വേഷിക്കാൻ കടയ്ക്കാവൂർ കെഎസ്ഇബി സബ് എഞ്ചിനീയറെയും എ.ഇയും അവരുടെ ഔദ്യോഗിക ഫോൺ നമ്പറിൽ വിളിച്ചാൽ എടുക്കില്ലെന്ന് ദാർഷ്ട്യ മനോഭാവമാണ് കാണിക്കുന്നതെന്ന് കടയ്ക്കാവൂരിലെ ഉപഭോക്താക്കൾ പറയുന്നു. അതു കാരണം വൈദ്യുതി തടസ്സം സംബന്ധിച്ച വിവരങ്ങൾ അന്വേഷിച്ചു അറിയാൻ കഴിയുന്നില്ല. ഉപഭോക്താക്കൾക്ക് വിവരങ്ങൾ ലഭ്യമാക്കാൻ വേണ്ടി നൽകിയിട്ടുള്ള ഔദ്യോഗിക നമ്പറിൽ 24 മണിക്കൂറും ഉപഭോക്താക്കൾക്ക് സേവനം ലഭ്യമാക്കണം എന്ന ചെയർമാന്റെ ഉത്തരവിനെ പുറംകാലു കൊണ്ടടിക്കുന്ന നിലപാടാണ് ഈ ഉദ്യോഗസ്ഥർ മുന്നോട്ടു വെക്കുന്നതെന്നും നാട്ടുകാർ പറയുന്നു.
രാത്രിയിലും പകലും വൈദ്യുതി തടസ്സം ഉണ്ടായാൽ ഔദ്യോഗിക നമ്പറിലും ഓഫിസ് നമ്പറിലും വിളിച്ചാൽ കിട്ടാറില്ലെന്നും അതുകാരണം ഉപഭോക്താക്കൾ വലയുന്നെന്നും പറയുന്നു. കൃത്യമായ വിവരങ്ങൾ ലഭിക്കാത്തത് പലപ്പോഴും ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഇതിന് മുൻപ് ഉണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരും ജനങ്ങളോട് മാന്യമായി ഇടപെട്ടു വന്നവരാണെന്നും അത്തരം ഉദ്യോഗസ്ഥർക്ക് കൂടി നാണക്കേട് ഉണ്ടാക്കുന്ന തരത്തിലാണ് ഇവരുടെ പ്രവർത്തനമെന്നും ആരോപണമുണ്ട്. ഉപഭോക്താക്കളുടെ ഈ പ്രശ്നം അടിയന്തിരമായി പരിഹരിക്കണമെന്നാണ് അവരുടെ ആവശ്യം.