ആറ്റിങ്ങൽ: ഗർഭിണിയെയും കൊണ്ട് ആശുപത്രിയിൽ പോയ കാറിന്റെ ടയർ കുത്തിത്തുറന്ന് എയർ കളഞ്ഞെന്ന് പരാതി. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ ആറ്റിങ്ങലിലാണ് സംഭവം.
8 മാസം ഗർഭിണിയായ വക്കം സ്വദേശിനിയും അമ്മയും കൂടി കാറിൽ ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തി. തുടർന്ന് ആശുപത്രി പാർക്കിംഗ് ഏരിയയിൽ കാർ പാർക്ക് ചെയ്ത ശേഷം ഡോക്ടറെ കാണാൻ പോയി. തുടർന്ന് ഡോക്ടറെ കണ്ട ശേഷം തിരികെ വന്ന് നോക്കുമ്പോൾ കാറിന്റെ മുൻ ഭാഗത്തെ ഒരു ടയറിന്റെ എയർ തുറന്നു വിട്ടിരിക്കുന്നു. ഗർഭിണിയായ യുവതിയും അമ്മയും ആകെ വിഷമത്തിലായി. ഇത് ആരാണ് ചെയ്തതെന്ന് അവർ അവിടെ തിരക്കിയപ്പോൾ വാഹനം തിരിക്കാൻ പറ്റാതെ വന്നത്തിലുള്ള പ്രകോപനം മൂലം സ്കോർപിയോ കാറിൽ വന്നവരാണ് കാർ ടയറിന്റെ എയർ കളഞ്ഞതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. തുടർന്ന് തിരക്ക് പിടിച്ച ആറ്റിങ്ങലിലൂടെ കാർ പതിയെ ഓടിച്ച് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ പമ്പിൽ എത്തിച്ച് എയർ അടിച്ചു. സംഭവത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ പോലീസിൽ പരാതി നൽകി. സ്കോർപിയോ കാറിന്റെ ഫോട്ടോ ദൃക്‌സാക്ഷികൾ എടുത്തെന്നും അതുൾപ്പടെ വെച്ചാണ് പോലീസിൽ പരാതി നൽകിയതെന്ന് പരാതിക്കാർ പറഞ്ഞു. പരാതി ലഭിച്ചെന്നും അന്വേഷണം നടക്കുന്നെന്നും ആറ്റിങ്ങൽ സബ് ഇൻസ്‌പെക്ടർ സനൂജ് പറഞ്ഞു