വർക്കല: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയശേഷം ഒളിവിൽപ്പോയ പ്രതി അയിരൂർ പൊലീസിന്റെ പിടിയിലായി. ചെമ്മരുതി കോവൂർ എ.എം.എൽ.പി.എസിന് സമീപം ചരുവിള വീട്ടിൽ സാബു (27)വാണ് പിടിയിലായത്. കോവൂരിന് സമീപത്തെ വീട്ടിൽ അടുത്തിടെയാണ് വീടിന്റെ വാതിൽ കുത്തിപ്പൊളിച്ച് അകത്തു കയറി സ്വർണവും പണവും മോഷ്ടിച്ചത്.
ദിവസങ്ങൾക്ക് മുൻപ് ഒരാളെ വാൾ കാണിച്ച് ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെയാണ് മോഷണക്കേസും തെളിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
മോഷ്ടിച്ച് പണയംവച്ച സ്വർണാഭരണങ്ങളിൽ ചിലത് കണ്ടെടുത്തു. സി.ഐ രാജ്കുമാർ, എസ്.ഐമാരായ സജീവ്, അനിൽകുമാർ, അജയകുമാർ വി.എസ്, അജയകുമാർ. ടി, സുദർശനകുമാർ എ.എസ്.ഐ ബൈജു, പൊലീസുകാരായ തുളസി, സിബി എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു