കടയ്ക്കാവൂർ: മണമ്പൂർ പാർത്തുക്കോണം ക്ഷേത്രത്തിനു സമീപം ആൾ താമസമില്ലാത്ത പ്രവാസിയുടെ വീട്ടിൽ കയറി 8/01/2020 ന് 41 പവൻ സ്വർണാഭരണങ്ങളും അര ലക്ഷത്തോളം രൂപയും മോഷണം നടത്തിയ പ്രതികൾ പിടിയിൽ.
കേസിലെ രണ്ടാം പ്രതി ആറ്റിങ്ങൽ ആർ.എസ്. നിവാസിൽ രവീന്ദ്രന്റെ മകൻ കണ്ണപ്പൻ എന്ന് വിളിക്കുന്ന രതീഷ് (35), പെരുങ്കുളം തൊപ്പിച്ചന്ത റോഡുവിള വീട്ടിൽ ജാഫറിന്റെ മകൻ സിയാദ് (27), വക്കം വലിയ പള്ളി മേത്തര് വിളാകം വീട്ടിൽ അബുവിന്റെ മകൻ സിയാദ് (20), പെരുങ്കളം എംവിപി ഹൗസിൽ നിസാറുദീന്റെ മകൻ സെയ്ദലി (21) എന്നിവരാണ് പിടിയിലായത്.
പകൽ സമയങ്ങളിൽ അലഞ്ഞ് നടന്ന് ആൾ താമസമില്ലാത്ത വീടു കണ്ടെത്തി രാത്രികാലങ്ങളിൽ വെട്ടുകത്തി പാര എന്നിവ ഉപയോഗിച്ച് വീട് കുത്തിത്തുറന്നാണ് മോഷണം നടത്തുന്നത്.നിരവധി മോഷണ അടിപിടി കേസുകളിലെ പ്രതിയാണ് രതീഷ്. കടയ്ക്കാവൂർ, മണനാക്ക് ജംഗ്ഷനിൽ പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ട് പോയി അപായപ്പെടുത്താൻ ശ്രമിച്ച് റോഡിൽ നോട്ടെറിഞ്ഞ് ആളുകളുടെ ശ്രദ്ധ തിരിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കേസിലും പ്രതിയാണ് രതീഷ്. മോഷണത്തെത്തുടർന്ന് ജില്ലാ പോലീസ് മേധാവി അശോകന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡി.വൈ.എസ്.പി. പി.വി.ബേബിയുടെ നേതൃത്വത്തിൽ കടയ്ക്കാവൂർ സി.ഐ. എസ്. എം. റിയാസ്, എസ്.ഐ. വിനോദ് വിക്രമാദിത്യൻ, ജി.എസ്.ഐ. മാഹീൻ, ദിലീപ്, മഹേഷ്, ബിനു, ബിനോജ്, ജ്യോതിഷ്, സന്തോഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
മോഷണം നടത്തിയ ഒന്നാം പ്രതി യാസിൻ ഒളിവിലാണ്. ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. ഒന്നാം പ്രതി യാസിനും രണ്ടാം പ്രതി കണ്ണപ്പൻ രതീഷും ചേർന്നാണ് മോഷണം നടത്തിയത്. യാസിന്റെ വീട്ടിൽ ഒത്തുകൂടിയ സംഘം അവിടെ വച്ച് മോഷണം ആസൂത്രണം ചെയ്യുകയും മോഷണം നടത്തിയ ശേഷം കിട്ടിയ പണം ഉപയോഗിച്ച് ആറ്റിങ്ങൽ നിന്ന് മൊബൈൽ ഫോണുകൾ വാങ്ങുകയും, 1000 ദിർഹം മാറ്റിയെടുത്ത് യാസിൻ വീട്ടാവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. യു. എ. ഇ ദിർഹം മൊബൈൽ ഫോണുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. മോഷണശേഷം തമിഴ്നാട്ടിൽ കൊണ്ട് പോയി സ്വർണം വിൽക്കാൻ ശ്രമിച്ചെങ്കിലും പൊങ്കൽ അവധിയായതിനാൽ അത് പരാജയപ്പെടുകയായിരുന്നു. റൂറൽ ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.