കാട്ടാക്കട : സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ് ചോദ്യം ചെയ്ത ഭൂവുടുമയെ മണ്ണുമാന്തി കൊണ്ട് അടിച്ചുകൊന്നു. കാട്ടാക്കട കീഴാരൂരില്‍ ശ്രീമംഗലം വീട്ടില്‍ സംഗീതാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച അര്‍ധരാത്രിയാണ് സംഭവം. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവമുണ്ടായത്. നേരത്തേ സംഗീതിന്‍റെ പുരയിടത്തിൽ നിന്ന് മണ്ണെടുപ്പ് അനുമതിയോടെ നടന്നിരുന്നതാണ്. ഇതിന്‍റെ മറവിൽ ഒരു സംഘം മണ്ണ് മാഫിയ വീണ്ടും അർദ്ധരാത്രി സ്ഥലത്ത് മണ്ണെടുക്കാൻ എത്തുകയായിരുന്നു. എന്നാൽ അനുമതിയില്ലാതെ മണ്ണെടുക്കരുതെന്ന് പറഞ്ഞ സംഗീത് ജെസിബി തടഞ്ഞുകൊണ്ട് മണ്ണുമാന്തിയുടെ മുന്നില്‍ കയറി നിന്നു ചോദ്യം ചെയ്തു. തുടര്‍ന്ന് ജെസിബി കൊണ്ട് ഇടിച്ചിടുകയായിരുന്നു.
ശ്വാസം തടസ്സം ഉണ്ടായ സംഗീതിനെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും വൈകാതെ മരിക്കുകയായിരുന്നു. പ്രവാസിയായിരുന്ന സംഗീത്, വീടിന് ചേര്‍ന്നുള്ള പുരയിടത്തില്‍ വനംവകുപ്പിനാണ് മണ്ണെടുക്കാന്‍ അനുമതി നല്‍കിയിരുന്നത്. എന്നാല്‍ മറ്റൊരു സംഘമാണ് ഇവിടെയെത്തി കഴിഞ്ഞ ദിവസം അക്രമം നടത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. സംഗീതിന്റെ വീടിന്റെ മതിലും ജെസിബി ഉപയോഗിച്ച് ഇവര്‍ തകര്‍ത്തിട്ടുണ്ട്. കേസിലെ ഒരു പ്രതി കീഴടങ്ങി. ജെസിബി ഡ്രൈവറായ വിജിനാണ് കീഴടങ്ങിയത്. ഇയാളാണ് ഇന്നലെ അർദ്ധരാത്രി ജെസിബി പ്രവർത്തിപ്പിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ ജെസിബി ബക്കറ്റ് കൊണ്ട് സംഗീതിന്‍റെ തലയ്ക്കടിച്ചത് ഇയാളാണോ എന്ന കാര്യം പൊലീസ് പരിശോധിച്ച് വരികയാണ്.
കേസിൽ മുഖ്യപ്രതിയെന്ന് കരുതുന്ന ചാരുപാറ സ്വദേശി സജുവിന് വേണ്ടി പൊലീസ് തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. ജെസിബി ഡ്രൈവർ തന്നെയാണ് സജു. വനംവകുപ്പുദ്യോഗസ്ഥൻ എന്ന് സ്വയം പരിചയപ്പെടുത്തിയ മറ്റൊരാൾ, ഉത്തമൻ എന്ന ടിപ്പർ ലോറിയുടമ എന്നിവർക്ക് വേണ്ടിയും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.