വിളപ്പിൽശാല : നിരവധി പോലീസ് സ്റ്റേഷനുകളിൽ ക്രിമിനൽ, മയക്കുമരുന്ന് കേസുകളിലെ പ്രതിയും കാട്ടാക്കട , കണ്ടല , മാറനല്ലൂർ വിളപ്പിൽശാല പ്രദേശങ്ങളിലും , വിവിധ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വിൽപന നടത്തി വന്നിരുന്നതുമായ മയക്കുമരുന്ന് മാഫിയയിലെ പ്രധാനി അറസ്റ്റിൽ. വിളപ്പിൽശാല കൊങ്ങപ്പള്ളി വള്ളിമംഗലം വീട്ടിൽ താമസിക്കുന്ന രവിയുടെ മകൻ തത്ത ബിനു എന്നു വിളിക്കുന്ന ബിനു 1.100 കിലോ ഗ്രാം കഞ്ചാവുമായി കാട്ടാക്കട എക്സൈസ് റെയിഞ്ച് പാർട്ടി അറസ്റ്റ് ചെയ്ത് കേസെടുത്തു .
ഇയാൾ തമിഴ്നാട്ടിൽ നിന്നും കഞ്ചാവ് മൊത്തമായി വാഹനങ്ങളിൽ കടത്തിക്കൊണ്ടുവന്ന് വിൽപന നടത്തുന്ന കണ്ണികളിലെ പ്രധാനി ആണ് . വിദ്യാലങ്ങളിൽ കഞ്ചാവ് എത്തിക്കുന്നതിന് വിദ്യാർത്ഥികളെ ഇയാൾ ഉപയോഗിച്ചിരുന്നതായി ചോദ്യം ചെയ്തതിൽ മനസ്സിലായി. കൂടാതെ നിരവധി യുവാക്കളും ഇയാളുടെ സംഘത്തിൽ കഞ്ചാവ് വിൽപനക്കാരായി പ്രവർത്തിക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഈ ശൃംഖലയിലെ മറ്റുള്ളവരെപ്പറ്റിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി എക്സൈസ് അറിയിച്ചു.
28 ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ 7 വർഷം ജയിൽ വാസം അനുഭവിച്ചിട്ടുള്ളതാണ്. ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങി വ്യാപകമായി കഞ്ചാവ് വിൽപ്പന നടത്തിവരവെയാണ് എക്സൈസ് പിടികൂടുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
കാട്ടാക്കട റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബി.ആർ സുരൂപ് , പ്രിവന്റീവ് ഓഫീസർമാരായ ലോറൻസ് , ശിശുപാലൻ , സിവിൽ എക്സൈസ് ഓഫിസർമാരായ ഹർഷകുമാർ , രജി , അബ്ദുൾ നിയാസ്സി , ലിജി ശിവരാജൻ വനിത സിവിൽ എക്സൈസ് ഓഫീസർ എന്നിവർ അന്വേഷണത്തിൽ പങ്കെടുത്തു .