കടയ്ക്കാവൂർ : മോഷണം പോയ സ്വർണാഭരണങ്ങൾ കുഴിമാടത്തിൽ നിന്നും കടയ്ക്കാവൂർ പോലീസ് കണ്ടെടുത്തു. ഈ മാസം എട്ടാം തീയതി കവലയൂർ പാർത്തുകോണം ക്ഷേത്രത്തിനു സമീപമുള്ള പ്രവാസിയായ അശോകന്റെ വീട്ടിൽ നിന്നും കവർച്ച ചെയ്ത സ്വർണാഭരണങ്ങളാണ് രണ്ടാം പ്രതിയായ ആറ്റിങ്ങൽ സ്വദേശി കണ്ണപ്പൻ രതീഷിൻറെ ഭാര്യയുടെ പിതാവിന്റെ കുഴിമാടത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.
കേസിൽ മറ്റു രണ്ടു പ്രതികൾ കൂടി പിടിയിലായിരുന്നു. ഇന്ന് രാവിലെയോടെ കോടതിയിൽ നിന്നും ഏറ്റുവാങ്ങിയ രണ്ടാംപ്രതി കണ്ണപ്പൻ രതീഷുമായി നടത്തിയ തെളിവെടുപ്പിന് ഒടുവിലാണ് കളവുപോയ 42 പവൻ സ്വർണാഭരണങ്ങളും വീണ്ടെടുക്കാനായത്. കിളിമാനൂർ ശില്പ ബാറിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിലും കടയ്ക്കൽ സ്വർണ്ണ കട കുത്തിത്തുറന്ന ശേഷം മോഷണം നടത്തിയ കേസുകൾ ഉൾപ്പെടെ ഒട്ടനവധി മോഷണം പിടിച്ചുപറി കവർച്ചാ കേസുകളിൽ പ്രതിയാണ് രതീഷ്.
കേസിലെ ഒന്നാംപ്രതി യാസീൻ ഒളിവിലാണ് ഉടൻ പിടിയിലാകുമെന്ന് കടയ്ക്കാവൂർ പോലീസ് അറിയിച്ചു.
തിരുവനന്തപുരം റൂറൽ എസ്പി അശോകന്റെ നിർദ്ദേശാനുസരണം കടയ്ക്കാവൂർ പോലീസ് ഇൻസ്പെക്ടർ എസ്.എം റിയാസ്, സബ് ഇൻസ്പെക്ടർ വിനോദ് വിക്രമാദിത്യൻ, എ.എസ്.ഐ ദിലീപ്, ഗ്രേഡ് എ.എസ്.ഐമഹേഷ്, ഗ്രേഡ് എസ്.ഐ വിജയകുമാർ, സിപിഒ ശ്രീകുമാർ എന്നിവർ ചേർന്നാണ് തെളിവെടുപ്പ് നടത്തിയത്