ആറ്റിങ്ങൽ: ഇന്ന് 28-ാം വാർഡ് നിവാസിയായ പ്രമുഖ രാഷ്ട്രീയ പ്രവർത്തകനും ഭാര്യക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച ഇയാൾ പങ്കെടുത്ത സംഘടനാ മീറ്റിങ്ങിൽ പ്രൈമറി കോൺടാക്റ്റിൽ ഉൾപ്പെട്ട മുതിർന്ന നേതാക്കളടക്കം 10 പേരെയാണ് ചെയർമാൻ എം.പ്രദീപിന്റെയും വാർഡ് കൗൺസിലർ പി.എസ്. വീണയുടെയും നേതൃത്വത്തിൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചത്.
ഇതിൽ 6 പേരെ ഹോം ക്വാറന്റൈനിലും, വീട്ടിൽ അടിസ്ഥാന സൗകര്യമില്ലാത്ത 4 പേരെ കരയോഗത്തിൽ തയ്യാറാക്കിയ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റൈനിലും പ്രവേശിപ്പിച്ചു. വീട്ടിൽ സൗകര്യമില്ലാത്തവർക്ക് നിരീക്ഷണത്തിൽ പോകാനുള്ള സാഹചര്യമില്ലാത്തത് വാർഡ് കൗൺസിലർ ചെയർമാന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്ന് ചെയർമാൻ അടിയന്തിരമായി കൊട്ടിയോട് എൻ.എസ്.എസ് കരയോഗം ഭാരവാഹികളായ ശശിധരൻനായർ, രഘുവരൻനായർ, പ്രസാദ് എന്നിവരുമായി സംസാരിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ കരയോഗം വിട്ട് തരുകയും ചെയ്തു. കാട്ടിൽ കോളനി നിവാസികളായ 4 പേർക്കാണ് ഇവിടെ നിരീക്ഷണത്തിൽ കഴിയാനുള്ള അടിസ്ഥാന സൗകര്യം നഗരസഭ ആരോഗ്യവിഭാഗം ഒരുക്കിയത്. ഇവരുടെ സ്രവ പരിശോധന നടത്താനുള്ള നടപടികളും ആരോഗ്യ വിഭാഗം സ്വീകരിച്ചു. കൂടാതെ ഇവിടെ ക്വാറന്റൈനിൽ കഴിയുന്നവർക്ക് നിരീക്ഷണ കാലാവധി കഴിയുന്നതുവരെയുള്ള ഭക്ഷണം നഗരസഭ നൽകും. ഇവർക്ക് അടിയന്തിര ആവശ്യങ്ങൾക്ക് നടപ്പിലാക്കുന്നതിന് വേണ്ടി വോളന്റിയർമാരെ ചുമതലപ്പെടുത്തിയതായി ചെയർമാൻ അറിയിച്ചു.
വാർഡ് ദുരന്തനിവാരണ കമ്മിറ്റി സെക്രട്ടറി സുനിൽകുമാർ, എ.ഡി.എസ് ജയശ്രീ, ഡി.വൈ.എഫ്.ഐ വോളന്റിയർമാരായ വിനോദ്, ആദർശ്, ആരോഗ്യ വിഭാഗം ജീവനക്കാരായ അജി, അജയഘോഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നാട്ടുകാർക്ക് ബോധവൽക്കരണം നടത്തി.