ആറ്റിങ്ങൽ: വാഹനമോഷണകേസ്സിലെ രണ്ട് പ്രതികളെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം ആദ്യം ഇളമ്പ , അരുണോദയത്തിൽ ശ്യാം കുമാറിന്റെ ഉടമസ്ഥതയിൽ ഉള്ള ബുള്ളറ്റ് ബൈക്ക് മോഷണം പോയ കേസ്സിൽ നടത്തിയ അന്വേഷണത്തിൽ ആണ് രണ്ടാഴ്ചക്കുള്ളിൽ പ്രതികൾ അറസ്റ്റിലായത്.
കൊട്ടിയം, ഉമയനല്ലൂർ, ആൻസി മൻസിലിൽ ഷൈൻ(34) , മലയൻകീഴ് ,തച്ചോട്ട് കാവ് ഗ്രേസ് വീട്ടിൽ രഞ്ജിത്ത്(43) എന്നിവരെയാണ് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ബി.അശോകൻ ഐ.പി.എസ്സ് ന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ആറ്റിങ്ങൽ ഡി.വൈ.എസ്.പി എസ്സ്.വൈ.സുരേഷിന്റെ നേതൃത്വത്തിൽ ഉള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
മോഷണം ചെയ്ത ബുള്ളറ്റ് ബൈക്കും ഇവരിൽ നിന്നും കണ്ടെടുത്തു. കണ്ണൂർ , തലശ്ശേരി പോലീസ് സ്‌റ്റേഷനിൽ 2011 ൽ നടന്ന മോഷണകേസ്സിൽ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച് തെരഞ്ഞ് വന്നിരുന്ന ആളാണ് ഇപ്പോൾ പിടിയിലായ രഞ്ജിത്ത് .മോഷണത്തിന് ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇയാൾ വാടകക്ക് താമസിച്ച് വരുകയായിരുന്നു. നിലവിൽ കൊല്ലം , പൂവറ്റൂർ ദാഗത്താണ് ഇവർ വാടകക്ക് താമസിച്ചിരുന്നത്. റിമാന്റ് ചെയ്ത പ്രതികളെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തിയാൽ ഇവർ നടത്തിയ കൂടുതൽ മോഷണങ്ങൾ തെളിയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആറ്റിങ്ങൽ പോലീസ്.
ഓണക്കാലത്ത് നഗരത്തിലും പരിസര പ്രദേശങ്ങളിലും മോഷ്ടാക്കൾക്കും , സാമൂഹ്യ വിരുദ്ധർക്കുമെതിരെ ശക്തമായ നടപടികൾ തുടരുമെന്നും ഡിവൈഎസ്പി എസ്.വൈ.സുരേഷ് അറിയിച്ചു.
ആറ്റിങ്ങൽ പോലീസ് ഇൻസ്പെക്ടർ വി.വി.ദിപിൻ , സബ് ഇൻസ്പെക്ടർ എസ്. സനൂജ് പ്രത്യേക അന്വേഷണ സംഘത്തിലെ സബ്ബ് ഇൻസ്പെക്ടർ ഫിറോസ് ഖാൻ , ജോയി എ.എസ്.ഐ മാരായ ബി.ദിലീപ് , ആർ.ബിജു കുമാർ , പ്രദീപ് , ബാലു എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.