അഞ്ചുതെങ്ങ് : കടലിലെ രക്ഷാപ്രവർത്തനത്തിനും കടൽ വഴിയുള്ള ഭീകരപ്രവർത്തനങ്ങൾ തടയുന്നതിനുമായി തുടങ്ങിയ ജില്ലയിലെ അഞ്ചുതെങ്ങ് തീരദേശ പോലീസ് സ്റ്റേഷന്റെ പ്രവർത്തനം അവതാളത്തിലെന്ന് വ്യാപക പരാതി.സെൻറ് ആഡ്രൂസ് മുതൽ കാപ്പിൽ തീരം വരെയുള്ള സ്റ്റേഷൻ പരിധിയിൽ തീരദേശ പട്രോളിംഗിനായി നൽകിയ ഇന്റർസെപ്റ്റർ ബോട്ട് മാസങ്ങളായി പ്രവർത്തന രഹിതമാണ്.
2019 ലാണ് അഞ്ചുതെങ്ങ് തീരദേശ പോലീസിനായി ഇൻ്റർസെപ്റ്റർ ബോട്ട് സ്റ്റേഷനിൽ എത്തിച്ചത്. ഏതാനും മാസങ്ങൾ മാത്രമാണ് കടലിൽ പട്രോളിംഗിനായി ബോട്ടിന് ഇറങ്ങാനായത്.പിന്നാലെ എൻജിൻ തകരാറായതിനെ തുടർന്ന് സ്റ്റേഷന് സമീപത്തെ ബോട്ട് ജെട്ടിയിൽ കെട്ടിയിടുകയായിരുന്നു.
അപകടങ്ങൾ തുടർകഥയായി മാറിയ മുതലപ്പൊഴിക്ക് സമീപത്തായാണ് അഞ്ചുതെങ്ങ് പോലീസ് സ്‌റ്റേഷൻ.അപകടങ്ങൾ പതിവാകുപ്പോൾ അടിയന്തര സഹായം എത്തിക്കേണ്ട സേന ബോട്ട് ഇല്ലാത്തത് കാരണം കരയിൽ നോക്കി നിൽക്കേണ്ട അവസ്ഥയാണ്.
അതേസമയം വിഴിഞ്ഞത്ത് നിന്നും എത്തിച്ച മറൈൻ എൻഫോഴ്സ്മെന്റിന്റെ ബോട്ട് മുതലപ്പൊഴി കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ നടത്തിയിരുന്നെങ്കിലും നിലവിൽ ഫിഷറീസ് വകുപ്പിന്റെ നിർദേശപ്രകാരം അതും തിരികെ വിഴിഞ്ഞത്തേക്ക് മടക്കിയതും മത്സ്യ തൊഴിലാളികൾക്ക് ആശങ്ക സൃഷ്ടിക്കുകയാണ്.