കല്ലമ്പലം : വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കത്തിൽ യുവാവിനെയും സുഹൃത്തുക്കളെയും കത്തികൊണ്ട് കുത്തിയും ഇരുമ്പ് വടികൊണ്ട് അടിച്ചും പരിക്കേൽപിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതികളെ കല്ലമ്പലം പൊലീസ് പിടികൂടി. കുന്നത്തുമല സ്വദേശികളും റോഡ് വിള പുത്തൻവീട്ടിൽ ശ്രീജിത്ത് (23), ചരുവിളവീട്ടിൽ അജിത്ത് (28), പൊയ്കയിൽവീട്ടിൽ സാജൻ (27), കളിയിലിൽവീട്ടിൽ മനു (38) എന്നിവരെയാണ് കല്ലമ്പലം ഇൻസ്പെക്ടർ ഐ ഫറോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. ഈ കേസിലെ പ്രധാന പ്രതികളിലൊരാളായ കളിയിലിൽ വീട്ടിൽ പ്രസാദിനെ (32) നേരത്തെ പിടികൂടിയിരുന്നു. ഡിസംബർ ഒമ്പതിന് രാത്രി ഒമ്പതിന് ഞെക്കാട് വലിയവിള ദുർഗാദേവി ക്ഷേത്രത്തിന് സമീപംവച്ചായിരുന്നു കേസിനാസ്പദമായ സംഭവം. ചെമ്മരുതി വലിയവിളി സ്വദേശി വിപിനും കൂട്ടുകാരും സഞ്ചരിച്ച കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കം ആക്രമത്തിൽ കലാശിക്കുകയായിരുന്നു. അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ വി ഗംഗാപ്രസാദ്, ആർഎസ് അനിൽ, എഎസ്ഐ സുനിൽ, സിവിൽ പൊലീസ് ഓഫീസർ വിനോദ് എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.