കോവിഡ് മഹാമാരിയുടെ ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും ഒട്ടനവധി സാമൂഹ്യസേവകരുടെ പ്രവർത്തനങ്ങൾ കണ്ടും കേട്ടുമിരിക്കുന്നു.
എന്നാൽ കോവിഡിന് മുൻപ് തന്നെ ആംബുലൻസ് എന്നത് മേൽക്കടയ്ക്കാവൂർ എന്ന കയർ, കാർഷിക ഗ്രാമത്തിൽ ജനകീയമാക്കിയ ഒരു സാമൂഹ്യ പ്രവർത്തകനാണ് സന്തോഷ്. പ്രവാസി ആയിരുന്ന സന്തോഷ് നാട്ടിലെത്തി ഓട്ടോ ടാക്സി ഡ്രൈവർ ആയി പ്രവർത്തിച്ചു വരുന്നതിനിടയിൽ ആണ് ആംബുലൻസ് സർവീസ് രംഗത്തേക്ക് തിരിയുന്നത്. അക്കാലത്ത് നാട്ടിൽ ഒരു ആംബുലൻസ് സൈറൺ കേൾക്കുമ്പോൾ തന്നെ ഭയപ്പെട്ടിരുന്ന ജനങ്ങൾക്കിടയിൽ ആംബുലൻസ് എന്ന വാഹനത്തെ ജനകീയമാക്കുന്നതിൽ സന്തോഷ് വഹിച്ച പങ്ക് വളരെ വലുതാണ് . ഏത് അത്യാവശ്യ സന്ദർഭങ്ങളിലും ആംബുലൻസുമായെത്തി രോഗികളെയും പരിക്കേറ്റവരെയും ലാഭേഛ കൂടാതെ ആശുപത്രികളിൽ എത്തിക്കാനും, മരണപ്പെട്ടവരുടെ മൃതദ്ദേഹങ്ങൾ എത്തിക്കുന്നതിലും ഈ ചെറുപ്പക്കാരന്റെ സാമൂഹ്യ സേവന മനോഭാവം പ്രശംസനീയം തന്നെയാണെന്ന് നാട്ടുകാർ പറയുന്നു.
കോവിഡ് പടർന്നു പിടിച്ചിരിക്കുന്ന ഇക്കാലത്തും യാതൊരു വിമുഖതയും ഇല്ലാതെ കോവിഡ് രോഗികളെയും രോഗം സംശയിക്കുന്നവരെയും വളരെ ഉത്തരവാദിത്വത്തോടു കൂടി സഹായിക്കുന്നതിൽ ഇദ്ദേഹത്തിന്റെ സേവനം മുന്നിട്ടു നിൽക്കുന്നു.
ഒന്നാം കോവിഡ് കാലത്ത് ആരംഭിച്ച് ഇപ്പോഴും തുടരുന്ന, ശാർക്കര ക്ഷേത്ര മൈത്താനത്ത് ആലംബഹീനരായ അനാഥജന്മങ്ങൾക്ക് ആഹാരം നൽകാൻ സന്തോഷ് ഉൾപ്പെടുന്ന കുറച്ചു ചെറുപ്പക്കാർ ചേർന്ന് ആരംഭിച്ച “വിശപ്പിനൊരു കൈത്താങ്ങ് ” എന്ന സംഘടനയുടെ പ്രവർത്തനങ്ങളും നടക്കുന്നു.
സന്തോഷ് ഇപ്പോൾ “ബറൈറ് വേ ” ആംബുലൻസ് ടീമിന്റെ ഭാഗമാണ്. ഈ ടീം കോവിഡ് രോഗികളായവർക്ക് തങ്ങളാലാകുന്ന തരത്തിൽ ഭക്ഷണകിറ്റുകൾ നൽകി സേവന മാതൃകയാകുന്നു.
വളയം പിടിക്കുന്നവർ മുരടൻമാരല്ല മറിച്ചു സ്വന്തം സുരക്ഷപോലും അവഗണിച്ചു കൂടെ നിൽക്കുന്നവരാണെന്ന് തെളിയിക്കുകയാണ് ഈ സാമൂഹ്യ സ്നേഹിയായ ചെറുപ്പക്കാരൻ.