കല്ലറ ജസീന ജ്വല്ലറി മോഷണത്തിനിടെ കവര്‍ച്ചക്കാര്‍ കൊലപ്പെടുത്തിയ സെക്യൂരിറ്റിജീവനക്കാൻ രവീന്ദ്രന് നായരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈകോടതി. അതേസമയം, തെളിവിന്റെ അഭാവത്തില്‍ കേസിലെ പ്രതികളിൽ നാല് പേരെ കോടതി വെറുതെവിട്ടു.
സെഷന്‍സ് കോടതി 10 വര്‍ഷം തടവിനു ശിക്ഷിച്ച ഒന്നാം പ്രതി കൊല്ലം കരവാളൂര്‍ സ്വദേശി ദിലീഷ് കുമാര്‍, മൂന്നാം പ്രതി തമിഴ്നാട് സ്വദേശി കണ്ണനെന്ന കരുണാകരന്, ആറാം പ്രതി കൊല്ലം നിലമേല്‍ സ്വദേശി നവാസ്, എട്ടാം പ്രതി പത്തനംതിട്ട കൂടല്‍ സ്വദേശി പ്രമിത്ത് എന്നിവരെയാണ് കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വിലയിരുത്തി വെറുതെവിട്ടത്.
2011 മേയ് അഞ്ചിന് രാത്രിയാണ് കല്ലറ ജസീന ജ്വല്ലറി കവർച്ച നടന്നത്. സംഭവത്തിൽ വാച്ച്മാന് കല്ലറ സ്വദേശി രവീന്ദ്രന് നായരെ മോഷ്ടാക്കൾ (61) കൊലപ്പെടുത്തി കിണറ്റിലെറിഞ്ഞശേഷം 2.15 ലക്ഷത്തിന്റെ ആഭരണങ്ങള്‍ കവർന്നിരുന്നു.
രവീന്ദ്രൻ നായരുടേത് തൊഴിലിനിടെയുള്ള അപകടമാണെന്നും അതിനാൽ തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും ആയിരുന്നു ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്, ജസ്റ്റിസ് എ. സിയാദ് റഹ്മാന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.