മുതലപ്പൊഴി-ആലംകോട് റോഡിന്റെ പുനർനിർമാണത്തിന് 44.64 കോടിയുടെ ഭരണാനുമതി ലഭിച്ചതായി ഡെപ്യൂട്ടി സ്പീക്കർ വി ശശി അറിയിച്ചു. ചിറയിൻകീഴ് മണ്ഡലത്തിലെ പ്രധാന പൊതുമരാമത്ത് റോഡാണിത്. ചിറയിൻകീഴ് പഞ്ചായത്തിലെ മുതലപ്പൊഴി ഹാർബറിൽനിന്ന് ആരംഭിച്ച് അഞ്ചുതെങ്ങ് പഞ്ചായത്ത് കടയ്ക്കാവൂർ വഴി ആറ്റിങ്ങൽ നഗരസഭയിലെ ആലംകോട് ദേശീയ പാതവരെയുളള പൊതുമരാമത്ത് റോഡിന്റെ പുനർ നിർമാണത്തിനാണ് തുക അനുവദിച്ചത്.
2017 ആഗസ്ത് 25ന് മുതലപ്പൊഴിമുതൽ ആലംകോടുവരെയുളള റോഡ് പുനർനിർമാണത്തിന് 31.33 കോടിയുടെ ഭരണാനുമതി ലഭിച്ചിരുന്നു. എന്നാൽ, സംസ്ഥാന സർക്കാരിന്റെ തീരദേശ ഹൈവേയിൽ ഉൾപ്പെട്ട പ്രദേശമായ മുതലപ്പൊഴിമുതൽ അഞ്ചുതെങ്ങുവരെയുളള പ്രദേശത്തെ റോഡിന്റെ പുനർനിർമാണം ഒഴിവാക്കി 2018 ഡിസംബറിൽ പുതിയ വിജ്ഞാപനം ഇറക്കി. ഇതുപ്രകാരം 30.84 കോടിയുടെ വികസന പ്രവർത്തനമാക്കി ചുരുക്കി.
ഈ തുകയ്ക്ക് റോഡിന് സമീപത്ത് സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്‌ഫോർമർ, വാട്ടർ പൈപ്പ് ലൈൻ, ടെലിഫോൺ എന്നിവ മാറ്റി പുനഃസ്ഥാപിക്കാൻ സാധിക്കില്ല. ഇതോടെയാണ് ഈ ചെലവുകൂടി ഉൾപ്പെടുത്തി 44.64 കോടിയായി പുതുക്കിയത്. 9.25 കിലോമീറ്റർ റോഡ് ആധുനിക നിലവാരത്തിലാണ് പുനർനിർമിക്കുന്നത്