വർക്കല: സാമൂഹികവിരുദ്ധർ റെയിൽവേ ജീവനക്കാരെ മർദിച്ചെന്ന് പരാതി. കഴിഞ്ഞ ദിവസം അർധരാത്രിയിൽ വർക്കല മൈതാനത്തെ അടച്ചിട്ട റെയിൽവേ ഗേറ്റിനു സമീപം ട്രാക്ക് മാറ്റുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന റെയിൽവേ ജീവനക്കാരായ രാജേന്ദ്രൻനായർ (58), ഉത്തരേന്ത്യൻ സ്വദേശി സാഗർ (19) എന്നിവർക്കാണ് മർദനമേറ്റത് കാലിന് പരിക്കേറ്റ രാജേന്ദ്രൻനായർ വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ഏതാനും ദിവസങ്ങളായി വർക്കല മേഖലയിൽ ട്രാക്കും വൈദ്യുതിലൈനും മാറ്റുന്ന ജോലികൾ നടക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഇരുവരും ഗേറ്റിനു സമീപം ജോലിചെയ്തിരുന്നത്. ഇതിനിടെ കാറിൽ ഗേറ്റിനടുത്തെത്തിയ സംഘം ഇവരെ ചോദ്യം ചെയ്യുകയും സാഗറിനെ മർദിക്കുകയുമായിരുന്നു. തടയാൻ ശ്രമിച്ചപ്പോൾ രാജേന്ദ്രൻനായരെ സംഘം ട്രാക്കിലേക്കു തള്ളിയിട്ടു. ഈ സമയം തീവണ്ടി കടന്നുപോയിരുന്നു. തലനാരിഴയ്ക്കാണ് രാജേന്ദ്രൻനായർ രക്ഷപ്പെട്ടത്. സാഗറിന്റെ മൊബൈൽഫോൺ തട്ടിയെടുത്ത് വലിച്ചെറിഞ്ഞശേഷമാണ് സംഘം പോയത്.
മദ്യലഹരിയിലാണ് ഇവർ അക്രമം നടത്തിയതെന്ന് സംശയിക്കുന്നു. ആർ.പി.എഫ്. സ്ഥലത്തെത്തി പരിശോധന നടത്തി. വർക്കല പോലീസ് കേസെടുത്തു.