ആറ്റിങ്ങൽ : ആറ്റിങ്ങൽ സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ബീച്ച് പടിക്കെട്ട് കടന്ന് നടപ്പാതയിലിറങ്ങി. വിവാഹ സത്കാരത്തിൽ പങ്കെടുത്തശേഷം കോവളം സീറോക്ക് ബീച്ചിലെത്തിയ സംഘത്തിന്റെ കാറാണ് നിയന്ത്രണം തെറ്റി പടിക്കെട്ട് കടന്ന് നടപ്പാതയിലിറങ്ങിയത്. സംഭവ സമയത്ത് തീരത്ത് സഞ്ചാരികളാരും ഇല്ലാത്തതിനാൽ അപകടം ഒഴിവായി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കാറിലുണ്ടായിരുന്ന യുവാക്കളെ കോവളം പോലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയ്ക്കകം സ്വദേശി രാമൻ(24), അവനവഞ്ചേരി സ്വദേശി നന്ദു(26), മാമം സ്വദേശി ശ്രീനാഥ്(25) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തതതെന്ന് റിപ്പോർട്ട്. യുവാക്കൾ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവർ പാർക്കിങ് ഏരിയയിലേക്ക് തിരിഞ്ഞപ്പോൾ നിയന്ത്രണം തെറ്റുകയായിരുന്നുവെന്ന് കോവളം പോലീസ് പറഞ്ഞു.
എന്നാൽ മതിയായ വെളിച്ചമോ മുന്നറിയിപ്പ് ബോർഡുകളോ ഇല്ലാത്തതാണ് ഇവിടെ അപകടം സംഭവിക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. ബീച്ചിലെ ഹൈമാക്സ്റ് ലൈറ്റ് ഉൾപ്പടെയുള്ള തെരുവുവിളക്കുകൾ മാസങ്ങളായി കത്തുന്നില്ല എന്നും നാട്ടുകാർ പറയുന്നു. അതുകൊണ്ട് തന്നെ പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിൽ നിന്ന് രാത്രികാല ദൃശ്യങ്ങൾ ലഭിക്കാനും ബുദ്ധിമുട്ടാണെന്നും ആരോപണമുണ്ട്. ഉടനടി പരിഹാരം കാണണമെന്ന് നാട്ടുകാരും അസോസിയേഷനുകളും ആവശ്യപ്പെടുന്നു.