വിളപ്പിൽ: സ്കൂൾ വിട്ടു വരുന്ന കുട്ടികളെ വിളിക്കാൻ പോയ സമയത്ത് വീട്ടിൽ കള്ളൻ കയറി. സ്വർണവും ഫോണും എടിഎം കാർഡും നഷ്ടമായി. കാവിൻപുറം കാക്കമുകൾ സൗപർണികയിൽ ഹരികുമാറിന്റെ വീട്ടിലാണ് ബുധനാഴ്ച വൈകീട്ട് മോഷണം നടന്നത്. സ്കൂൾ വിട്ടു വരുന്ന കുട്ടികളെ വിളിക്കാനായി ഹരിയുടെ ഭാര്യ ഷീജ കാവിൻപുറം ജംഗ്ഷനിൽ പോയ സമയത്തായിരുന്നു മോഷണം. പതിനഞ്ച് മിനിറ്റിനുള്ളിലാണ് മോഷണം നടന്നത്.
വീട്ടിൽനിന്ന് ജംഗ്ഷനിലേക്ക് അഞ്ചു മിനിറ്റ് നടക്കാനുള്ള ദൂരം മാത്രമാണുള്ളത്. അതിനാൽ വീടു പൂട്ടാതെയാണിവർ പോയത്. മക്കളെയും കൂട്ടി മടങ്ങിയെത്തിയ ഷീജ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച തുണികൾ വാരിവലിച്ചിട്ടിരിക്കുന്നതാണ് കണ്ടത്. വസ്ത്രം സൂക്ഷിക്കുന്ന അലമാരയിൽ ചെറിയ ബാഗിലിട്ടു വച്ചിരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. കൂടുതൽ തിരഞ്ഞപ്പോഴാണ് ഫോണും എ.ടി.എം. കാർഡും മേശവലിപ്പിലുണ്ടായിരുന്ന 250 രൂപയും നഷ്ടപ്പെട്ടതറിയുന്നത്.വിളപ്പിൽശാല എസ്.ഐ. ഷിബുവിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി തെളിവെടുത്തു.