നെടുമങ്ങാട് : നെടുമങ്ങാട് നഗരസഭ പരിധിയിൽ കുശർക്കോട്ട് ആരോ വെച്ച കെണിയിൽ കുടുങ്ങിയ കാട്ടുപന്നിയെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 5.30 മണിയോടടുപ്പിച്ച് കുശർക്കോട് ക്ഷേത്രം റോഡിൽ കാട്ടുപന്നി തലകീഴായി കിടന്ന് മണ്ണ് മാന്തുന്നത് അത് വഴി വന്നവർ കണ്ടിരുന്നു.നേരം പുലർന്നപ്പോഴും പന്നി തലകീഴായി കിടക്കുന്നത് കണ്ട നാട്ടുകാർ അടുത്ത് ചെന്ന് നോക്കിയപ്പോൾ പന്നിയുടെ കാലിൽ ബൗഡൻ കൊണ്ടുള്ള കുരുക്ക് ഉള്ളതായി കണ്ടു. നാട്ടുകാർ സമീപത്തുള്ള ഫയർഫോഴ്സ് യൂണിറ്റിനെ അറിയിക്കുകയും അവർ വന്ന് ബൗഡൻ കട്ട് ചെയ്ത് പന്നിയെ രക്ഷപ്പെടുത്തി വിട്ടു.
എന്നാൽ കാലിൽ പരിക്കേറ്റതിനാൽ അതിന് അധിക ദൂരം പോകാൻ കഴിഞ്ഞില്ല. സമീപത്തുള്ള ഒരു ‘വസ്തുവിലെ കുറ്റിക്കാട്ടിൽ കിടപ്പായി. തുടർന്ന് വസ്തു ഉടമ അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ പാലോട് ഫോറസ്റ്റ് റയിഞ്ച് ആഫീസിൽ അറിയിക്കുകയും കുറ്റിച്ചൽ റെയിഞ്ച് ആഫീസിൽ നിന്നും റസ്ക്യൂ ടീം സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ പന്നിയെ പിടികൂടി റോഡിൽ എത്തിച്ചു. ഉദ്ദേശം 70 കിലോയിലേറെ തൂക്കം വരും.പാലോട് റെയിഞ്ച് ആഫീസിൽ നിന്നും എത്തിയ വനപാലകർ മഹസ്സർ തയ്യാറാക്കി. പന്നിയെ ചികിത്സയ്ക്ക് വിധേയമാക്കി വനത്തിൽ വിടുമെന്ന് അവർ പറഞ്ഞു. പന്നി കർഷകർ ഒരുക്കിയ കെണിയിൽ വീണതല്ലെന്ന് കരുതുന്നു. അതിനെ വേട്ടയാടി പിടിക്കുവാനുള്ള ശ്രമമായിരുന്നുവെന്നു വേണം കരുതാനെന്ന് നാട്ടുകാരിൽ ചിലർ പറയുന്നു.