കായൽ ഭംഗി ആസ്വദിക്കാൻ കഠിനംകുളം മുതൽ അകത്തുമുറി വരെ കായലിൽ ബോട്ടിങ്ങ് തുടങ്ങുമെന്ന പ്രഖ്യാപനം എങ്ങുമെത്തിയില്ല. ജില്ലയിലെ തീരദേശ കായലുകളെ ഒരുമിപ്പിച്ചുകൊണ്ടുള്ള ഉൾനാടൻ കായൽ വിനോദസഞ്ചാരപദ്ധതി ആരംഭിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ 2017 ൽ പ്രഖ്യാപിച്ചിരുന്നു.
2018ലെ ബഡ്ജറ്റിൽ പ്രദ്ധതിക്ക് തുക വകയിരുത്താതെ പ്രഖ്യാപനം ആവർത്തിക്കുക മാത്രമാണുണ്ടായത്.
പെരുമാതുറ, അഞ്ചുതെങ്ങ്,കായിക്കര, പൊന്നുംതുരുത്ത്, പണയിൽ കടവ് വഴി അകത്തുമുറി വരെ ബോട്ടിങ്ങ് തുടങ്ങാൻ ഉദ്ദേശിക്കുന്നതെന്നാണ് ടൂറിസം മന്ത്രി കൂടിയായ കടകംപള്ളി സുരേന്ദ്രൻ അന്ന് പ്രഖ്യാപിച്ചത്.
ഒരു ദിശയിൽ മൂന്ന് മണിക്കൂർ നേരം ബോട്ടിലിരുന്നു കായൽ ആസ്വാദിക്കാനായി ഇരുപത് പേർക്കിരിക്കാവുന്ന കാശ്മീരിലെ ദാൽ തടാകത്തിലും മറ്റും ഉപയോഗിക്കുന്ന മനോഹരമായ ഷിക്കാര ബോട്ടുകളാവും ഉപയോഗിക്കുകയെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു.
കഠിനംകുളത്ത് ഹൗസ് ബോട്ടുകൾക്ക് ഉൾപ്പെടെ സൗകര്യം നൽക്കുന്നതിനായി ടെർമിനൽ, ലഘുഭക്ഷണശാല, ആധുനിക രീതിയിലുള്ള ടോയ്ലറ്റ്, മനോഹരമായ പണയിൽ കടവിൽ വിശ്രമകേന്ദ്രം,പെരുമാതുറ,അഞ്ചുതെങ്ങ്, കായിക്കര, പെന്നുംതുരുത്ത്, പണയിൽ കടവ്, അകത്തുമുറി എന്നിവിടങ്ങളിൽ ഫ്ലോട്ടിങ് ജട്ടിക്കളുണ്ടാവുമെന്നും, കൂടാതെഹൗസ് ബോട്ട് സംവിധാനം നടത്തുന്നതിന് സ്വകാര്യ സംരംഭകർക്ക് സൗകര്യമൊരുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
ഡിടിസിപിക്കായിരിക്കും പദ്ധതി നിർവ്വഹണ ചുമതലയെന്നും പ്രഖ്യാപിച്ചിരുന്നു.എന്നാൽ പ്രഖ്യാപനം വന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും ഈ പദ്ധതി സമഗ്രമായ രൂപരേഖപോലും തയ്യാറായിട്ടില്ല. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്ന അവസ്ഥയിൽ പദ്ധതി ഉടൻ നടപ്പാക്കാൻ സാധ്യതയില്ലെന്ന ആശങ്കയിലാണ് നാട്ടുക്കാർ.