ചിറയിൻകീഴ് : ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ പരിധിയിൽ ആനത്തലവട്ടം പ്രദേശത്ത് വീടിനു മുൻവശത്ത് മുറ്റമടിച്ചുകൊണ്ട് നിന്ന വീട്ടമ്മയോട് കുടിക്കാൻ വെള്ളം ചോദിച്ചെത്തിയ യുവാവ് മാലയും പൊട്ടിച്ച് കടന്നു കളഞ്ഞു. ഇന്ന് വൈകുന്നേരം 3:45ഓടെയാണ് സംഭവം.
ചിറയിൻകീഴ്, ആനത്തലവട്ടം, കയർ സൊസൈറ്റിമുക്ക്, മന്യാംതിട്ട വീടിന്റെ ഗേറ്റിനു മുൻവശത്ത് തൂത്ത് വൃത്തിയാക്കി തീയിട്ട് കൊണ്ട് നിന്ന പ്രസന്നകുമാരി(64)യോട് ആക്ടിവ സ്കൂട്ടറിൽ എത്തിയ യുവാവ് കുടിക്കാൻ വെള്ളം ചോദിച്ചു. തുടർന്ന് പ്രസന്നകുമാരി കുടിക്കാൻ വെള്ളം കൊണ്ടു കൊടുത്തു. വെള്ളം കുടിച്ച ശേഷം ഗേറ്റ് അടച്ചു വീടിന് അകത്തേക്ക് പോയ പ്രസന്നകുമാരിയെ തള്ളി താഴെയിട്ട ശേഷം രണ്ടേ മുക്കാൽ പവൻ വരുന്ന മാലയും പൊട്ടിച്ചെടുത്ത് കടന്നു കളഞ്ഞു. വെള്ള ഷർട്ടും, കറുത്ത പാന്റ്സും വെള്ള തൊപ്പിയും ധരിച്ചെത്തിയ യുവാവാണ് കവർച്ച നടത്തിയതെന്ന് പ്രസന്നകുമാരി പോലീസിനോട് പറഞ്ഞു. പ്രതിയെ പിടികൂടാൻ ചിറയിൻകീഴ് പോലീസ് ശക്തമായ അന്വേഷണം നടത്തി വരുകയാണ്.