പാങ്ങോട്: ഭരതന്നൂർ മാവേലി സ്റ്റോറിൽ സബ്സിഡി സാധനങ്ങൾ വാങ്ങാൻ വൻ തിരക്ക്. തിക്കും തിരക്കും നിയന്ത്രിക്കാൻ കഴിയാതായതോടെ പോലീസെത്തി ടോക്കൺ നൽകി പ്രശ്നം പരിഹരിച്ചു. ഇന്നലെ രാവിലെ രാവിലെതന്നെ നൂറു കണക്കിനാളുകൾ സബ്സിഡി സാധനങ്ങൾ വാങ്ങാനായെത്തി. എന്നാൽ, പിന്നീട് ആരോഗ്യസുരക്ഷാ നിയന്ത്രണങ്ങളെല്ലാം മറന്ന് കൂട്ടം കൂടിയ ആളുകൾ തിക്കും തിരക്കുമുണ്ടാക്കി. പ്രായംചെന്നവരിൽ പലരും തലചുറ്റിവീണു. ജീവനക്കാരും സാധനം വാങ്ങാനെത്തിയവരും തമ്മിൽ വാക്കുതർക്കവും കൈയേറ്റ ശ്രമങ്ങളും നടന്നു. തുടർന്ന് പാങ്ങോട് പഞ്ചായത്ത് പ്രസിഡൻറ് എസ്.ഗീത, വൈസ് പ്രസിഡൻറ് ലളിതകുമാരി തുടങ്ങിയവർ സ്ഥലത്തെത്തുകയും പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.
സ്ഥലത്തെത്തിയ പാങ്ങോട് പോലീസ് സ്ഥിതി നിയന്ത്രിച്ചു. തിരക്കൊഴിവാക്കി ടോക്കൺ നൽകി. ബാക്കിവന്നവരെ ഉച്ചയ്ക്കുശേഷം വരാൻ നിർദേശം നൽകി തിരിച്ചയച്ചു. തോട്ടം തൊഴിലാളികളും പട്ടിക ജാതി പട്ടികവർഗ വിഭാഗങ്ങളും ഏറെയുള്ള പ്രദേശമായ ഭരതന്നൂരിൽ സബ്സിഡി സാധനങ്ങൾ കിട്ടുന്നത് വളരെ ആശ്വാസകരമാണ്. പക്ഷേ, പകർച്ച വ്യാധി ഭീഷണി നേരിടുന്ന ഇത്തരം സാഹചര്യത്തിൽ മറ്റെന്തെങ്കിലും മാർഗം സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്നായിരുന്നു നാട്ടുകാരുടെ വാദം.