പോത്തൻകോട് : വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ വീട്ടുകാരെയും പിണക്കി 19കാരി യുവാവിനൊപ്പം ഒളിച്ചോടി പോയി വിവാഹം ചെയ്തു. തുടർന്ന് ദാമ്പത്യ ജീവിതം തുടങ്ങി 71ആം ദിവസം ഭർത്താവ് തന്നെ ഭാര്യയുടെ ജീവനെടുത്തു. വേറ്റിനാട് ഐകുന്നത്തിൽ ശിവാലയത്തിൽ രാജേന്ദ്രൻ നായരുടെയും ലീനയുടെയും മകൾ രാകേന്ദു (19)നെയാണ് വാമനപുരം സ്വദേശി ആദർശ് (26) മദ്യം കൊടുത്ത ശേഷം കൊന്ന് കെട്ടിത്തൂക്കിയത്. സംഭവത്തിൽ ആദർശിനെ പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്‌തു.
വർഷങ്ങളായി പ്രണയത്തിലായിരുന്ന വ്യത്യസ്ത ജാതിയിൽ പെട്ട ഇരുവരും മാതാപിതാക്കളുടെ സമ്മതമില്ലാതെ 2020 ജനുവരിയിലാണ് വേങ്കമല ക്ഷേത്രത്തിൽ വെച്ചു വിവാഹം ചെയ്തത്. തുടർന്ന് പോത്തൻകോട് നന്നാട്ടുകാവിൽ വാടക വീട്ടിലാണ് ഇരുവരും താമസിച്ചു വന്നത്. വീട്ടുകാരെ പിണക്കിയാണ് പോയതെങ്കിലും ഇടയ്ക്ക് രാകേന്ദു അമ്മയെയും സഹോദരിയെയും ഫോണിൽ വിളിക്കാറുണ്ടായിരുന്നു. വലിയ പ്രശ്നങ്ങൾ ഇല്ലാതെയാണ് രാകേന്ദുവിന്റെ ജീവിതം ആദ്യം നീങ്ങിയത്. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ ഇടയ്ക്കിടെ രാകേന്ദുവും ആദർശും തമ്മിൽ മദ്യപിക്കുന്നതിനെ സംബന്ധിച്ചും ആദർശ് മറ്റാരെയോ കൂടുതൽ സമയം ഫോണിൽ വിളിക്കുന്നു എന്നും പറഞ്ഞ് ഇരുവരും തമ്മിൽ തർക്കവും വഴക്കും പതിവായി.
മാർച്ച് 23 ന് രാത്രി പത്തര മണിയോടെ റൂമിൽ ഇരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ രാകേന്ദുവും ആദർശും തമ്മിൽ മദ്യപിക്കുന്നത് സംബന്ധിച്ച് തർക്കമുണ്ടായി. തുടർന്ന് ആദർശ് മറ്റാരെയോ കൂടുതൽ സമയം ഫോണിൽ വിളിക്കുന്നു എന്നും പറഞ്ഞ് ഇരുവരും തമ്മിൽ വഴക്കുണ്ടായി.ആദർശ് മുറിയിൽ നിന്ന് കമ്പി എടുത്തു രാകേന്ദുവിനെ അടിക്കുകയും ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ വായിൽ കഴുത്തും പൊത്തിപിടിക്കുകയും ചെയ്തു. തുടർന്ന് ആദർശ് കഴിച്ചുകൊണ്ടിരുന്ന മദ്യത്തിന്റെ ബാക്കി രാകേന്ദുവിന്റെ വായിലേക്ക് വെച്ച് കൊടുത്ത് അബോധാവസ്ഥയിലാക്കിയ ശേഷം മുണ്ടെടുത്തു കഴുത്തിൽകെട്ടി ഫാനിൽ കെട്ടിത്തൂക്കുകയായിരുന്നു.ശേഷം ആത്മഹത്യ അണെന്നു വരുത്തി തീർക്കാനാണ് ആദർശ് ശ്രമിച്ചത്. എന്നാൽ മൊഴികളിലെ വൈരുദ്ധ്യവും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ആദർശിനെ കുടുക്കി.
ആറ്റിങ്ങൽ ഡിവൈഎസ്പി ബേബിയുടെ നേതൃത്വത്തിൽ പോത്തൻകോട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് ഗോപി, സബ് ഇൻസ്പെക്ടർ മാരായ അജീഷ് വി.എസ്, രവീന്ദ്രൻ കെ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.