കഠിനംകുളം : ഓസ്ട്രേലിയ, ന്യൂസിലൻഡ്, കാനഡ തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിവന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കഠിനംകുളം സാഫല്യം ഹൗസിൽ തോമസിന്റെ മകൻ എബി തോമസ് എന്ന് വിളിക്കുന്ന സതീഷ് തോമസിനെയാണ് കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി പേരെ വ്യാജ വിസ നൽകി കബളിപ്പിച്ചിരുന്ന എബി തോമസ് കഠിനംകുളം, ചാന്നാങ്കര, ശാന്തിപുരം സുബി മോൾ ഹൗസിൽ നോവിൻ റിച്ചാർഡ് പെരേരയ്ക്കും ഭാര്യയ്ക്കും ഓസ്ട്രേലിയൻ വിസ വാഗ്ദാനം ചെയ്ത് 22 ലക്ഷത്തോളം രൂപ വാങ്ങി കബളിപ്പിച്ച് ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. നിരവധി പ്രാവശ്യം വിസയോ പണമോ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ അവരെ ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് പരാതിക്കാർ പോലീസിനെ സമീപിച്ചത്. ഒരുപാട് പേരെ ഇത്തരത്തിൽ പ്രതി കബളിപ്പിച്ചതായി പരാതികൾ ഉയർന്നിട്ടുണ്ട്.
കഠിനംകുളം എസ്.എച്ച്.ഒ പി.വി വിനേഷ് കുമാർ, എസ്.ഐമാരായ രതീഷ് കുമാർ.ആർ, ഇ.പി സവാദ് ഖാൻ, കൃഷ്ണപ്രസാദ്, ഷാജി എം.എ, എ.എസ്.ഐമാരായ ബിനു എം എസ്, സന്തോഷ് ജി, സി.പി.ഒ മാരായ സജി ആർ, നുജൂം, സജിൻ, എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ ആറ്റിങ്ങൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.