വാമനപുരം : കുടുംബ വഴക്കിനെ തുടർന്ന് യുവാവ് സ്വന്തം വീടിനും വാഹനത്തിനും തീയിട്ടു. വാമനപുരം ആനച്ചൽ കട്ടയ്ക്കാൽ വീട്ടിൽ അനിൽകുമാർ ആണ് തീയിട്ടത്. ഇന്ന് വൈകുന്നേരം 3 മണിയോടുകൂടിയായിരുന്നു സംഭവം. അനിൽകുമാറും രണ്ട് മക്കളും സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്നു. വഴക്ക് കൂടിയത് കാരണം രാവിലെ മുതൽ ഭാര്യ മാറി നിൽക്കുകയായിരുന്നു. ഇന്ന് രാവിലെ മുതൽ അനിൽകുമാറിന്റെ വീട്ടിൽ ബഹളം ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. തുടർന്ന് ഉച്ചയോടെ വീടിനും ബൈക്കിനും തീയിട്ടു. തുടർന്ന് വെഞ്ഞാറമൂട് പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി തീ കെടുത്തി. പരിശോധനയിൽ ഇയാൾ സ്വന്തമായി ചാരായം വാറ്റി ഉപയോഗിച്ചെന്ന് കണ്ടെത്തി. കൂടാതെ വീട്ടിൽ നിന്ന് വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു. ഇയാൾ മകളുടെ ദേഹത്തും പെട്രോൾ ഒഴിച്ചെന്നും തക്ക സമയത്ത് നാട്ടുകാർ ഇടപെട്ടത് കൊണ്ട് വലിയ ദുരന്തം ഒഴിവായി എന്നും നാട്ടുകാർ പറയുന്നു. വീടും വാഹനവും കത്തിക്കാൻ ഇയാൾ വാളക്കാട് ഉള്ള പമ്പിൽ നിന്നുമാണ് പെട്രോൾ വാങ്ങിയതെന്നാണ് വിവരം. ബൈക്ക് പൂർണമായും കത്തിനശിച്ചു. വീടിന്റെ അകത്ത് നല്ല രീതിയിൽ തീ പിടിച്ചു.
വാറ്റ് ഉപകരണങ്ങളുമായി ഇയാളെ വെഞ്ഞാറമൂട് പോലീസ് കസ്റ്റഡിയിലെടുത്തു.