ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ നാലുപേര്‍ പൊലീസ് കസ്റ്റഡിയില്‍. ഭര്‍ത്താവും മൂന്നു സുഹൃത്തുക്കളുമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. പ്രതികളെല്ലാം കസ്റ്റഡിയിലുള്ളതായി റൂറല്‍ എസ്പി ബി അശോകന്‍ സൂചിപ്പിച്ചു. കണിയാപുരം സ്വദേശിനിയാണ് കൂട്ട ബലാത്സംഗത്തിന് ഇരയായത്. പോത്തന്‍കോട് ഉള്ള ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് നാല് മണിയോടു കൂടി ഭര്‍ത്താവ് വാഹനത്തില്‍ കയറ്റി മറ്റൊരിടത്ത് കൊണ്ടുപോയി. അവിടെ വച്ച് യുവതിയെ നിര്‍ബന്ധിച്ചു മദ്യം കുടിപ്പിച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് കഠിനംകുളം പൊലീസ് പറയുന്നത്. അവിടെ നിന്ന് എടുത്തു ചാടി ഓടിയ യുവതിയെ നാട്ടുകാര്‍ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. യുവതിയെ വഴിയില്‍ കണ്ട നാട്ടുകാര്‍ ഒരു വാഹനത്തില്‍ കണിയാപുരത്തെ വീട്ടില്‍ എത്തിക്കുകയായിരുന്നു. ഭര്‍ത്താവ് കടുത്ത മദ്യപാനിയും ലഹരിമരുന്ന് ഉപയോഗിക്കുന്നയാളാണെന്നും പൊലീസ് സംശയിക്കുന്നു .
അതേ സമയം സംഭവത്തിൽ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെടും.
മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷൻ കേസെടുത്തത്.