പോത്തൻകോട് : അയിരൂപ്പാറ പന്തലക്കോട് വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ മർദ്ദിക്കുകയും വീട്ടുപകരണങ്ങൾ നശിപ്പിച്ച പ്രതികൾ അറസ്റ്റിൽ. പ്രധാന പ്രതി പന്തലക്കോട് വാഴോട്ടു പൊയ്ക പ്രശാന്ത് ഹൗസിൽ പ്രസാദ് ( 30 ), ഗൂഢാലോചനയ്ക്ക് കൂട്ടുനിന്ന ഇടത്തറ പൊയ്കയിൽ വീട്ടിൽ പ്രവീൺ (40), സഹോദരൻ ദിലീപ് (42), പന്തലക്കോട് മഞ്ചപ്പാറ വീട്ടിൽ ഷാജി ( 48) എന്നിവരെ വട്ടപ്പാറ പോലീസ് അറസ്റ്റു ചെയ്തു. മൂന്നു പ്രതികൾക്കായി അന്വേഷണം തുടരുന്നു. വാഴോട്ട്പൊയ്ക പുതുവൽപുത്തൻ വീട്ടിൽ ശ്രീക്കുട്ടൻ്റെ വീടിനു നേരെയാണ് ആക്രമണം നടന്നത്. ഭാര്യ അശ്വതിയ്ക്കാണ് മർദ്ദനമേറ്റത്. ബുധനാഴ്ച 5.30തോടെ ഇവരുടെ സുഹൃത്ത് പ്രസാദിൻ്റെ നേതൃത്യത്തിൽ നാലംഗ സംഘം ശ്രീക്കുട്ടൻ്റെ വീടിനു നേരെ അക്രമണം നടത്തുകയായിരുന്നു. പടക്ക് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വീട്ടിനുള്ളിൽ കടന്ന് അക്രമണം നടത്തുകയായിരുന്നു. അക്രമിസംഘം അശ്വതിയെ വയറ്റിൽ ചവിട്ടി താഴെയിട്ടു. കുഞ്ഞിനെ അടിക്കാനായി കമ്പി ഉയർത്തുന്നതു കണ്ട് പ്രസന്ന കരഞ്ഞപേക്ഷിച്ചതിനെ തുടർന്നാണ് അക്രമികൾ പിൻമാറിയത്. തുടർന്ന് വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും വീടിൻ്റെ ജനൽ ചില്ലുകളും വാതിലും തകർക്കുകയും ചെയ്ത ശേഷമാണ് ഇവർ മടങ്ങിയതെന്ന് അശ്വതി പറഞ്ഞു. വട്ടപ്പാറ സിഐ സി. ബിനുകുമാർ എസ് ഐമാരായ ബാബു, സാബത്ത് എഎസ് ഐ ഷാ, സിപിഒ മാരായ ഷമീർ, രാജീവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
