കിളിമാനൂർ : മൂന്നു വയസ്സുള്ള പെൺകുട്ടിയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചു കടന്നു കളഞ്ഞ യുവാവ് പിടിയിൽ. മലയ്ക്കൽ വിദ്യ എഞ്ചിനീയറിംഗ് കോളേജിന് സമീപം ഗിരിജ മന്ദിരത്തിൽ താമസിക്കുന്ന റെജി (32)നെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ജൂലൈ 17ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം. കിളിമാനൂർ ജംഗ്ഷനിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ കാണാനെത്തിയയാൾ മകളെ കാറിൽ ഇരുത്തി ഡോക്ടറെ കാണാൻ പോയി. തുടർന്ന് അവിടെ എത്തിയ മോഷ്ടാവ് കാറിൽ ഇരുന്ന കുട്ടിയുടെ കഴുത്തിൽ നിന്നും ബലമായി സ്വർണമാലയും ലോക്കറ്റും പിടിച്ചു പറിച്ചതിനുശേഷം ഓടി ഒളിക്കുകയായിരുന്നു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കിളിമാനൂർ സി.ഐ കെ ബി മനോജ് കുമാറിന്റെ നേതൃത്വത്തിൽ എസ്‌ഐ പ്രൈജു, സിപിഒമാരായ സുജിത്ത്, റിയാസ്, രജിത്ത്, സജിത്ത്, എസ് സുരേഷ് കുമാർ എന്നിവരടങ്ങിയ അന്വേഷണ സംഘം സിസിടിവി ക്യാമറകൾ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ചുള്ള വിവരം ലഭിച്ചത്. തുടർന്ന് പ്രതിയെ പിടികൂടുകയും ചെയ്തു.
കുട്ടിയുടെ കഴുത്തിൽ നിന്നും മോഷ്ടിച്ചെടുത്ത മാല ഇയാൾ കിളിമാനൂരിലെ ഫൈനാൻസ് സ്ഥാപനത്തിൽ പണയം വച്ചതായും ലഭിച്ച പണം ഇയാളും കൂട്ടുകാരും ചേർന്ന് മദ്യപിച്ചു തീർത്തതായും സമ്മതിച്ചെന്ന് പോലീസ് പറഞ്ഞു. 2018ൽ കിളിമാനൂരിലെ മൊബൈൽ ഷോപ്പിൽ നിന്നും മൊബൈൽഫോൺ മോഷ്ടിച്ച കേസിൽ ഇയാൾ പ്രതിയാണ്. പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.