വർക്കല: കല്ലുവാതുക്കൽ കാരംകോട് ഏറംതെക്ക് ചരുവിള പുത്തൻവീട്ടിൽ സിജി (31) വർക്കല പുന്നമൂട്ടിലെ ലോഡ്ജ് മുറിയിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഇടവ ശ്രീയേറ്റ് നസിം മൻസിലിൽ നസീമിനെ (32) വർക്കല പൊലീസ് അറസ്റ്റുചെയ്തു. ജൂലായ് 12നായിരുന്നു സംഭവം. രണ്ട് കുട്ടികളുടെ മാതാവായ സിജി ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ നസിമിനൊപ്പം പുന്നമൂട്ടിലെ ലോഡ്ജിൽ ഭാര്യയെന്ന രീതിയിൽ താമസിച്ചു വരികയായിരുന്നു. ഇവർ തമ്മിൽ 2018 മുതൽ അടുപ്പത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. അവിവാഹിതനെന്ന് പറഞ്ഞാണ് നസിം പട്ടികജാതി വിഭാഗക്കാരിയായ സിജിയെ കൂട്ടിക്കൊണ്ടുവന്ന് താമസിപ്പിച്ചത്. ഇയാളുടെ മുൻ വിവാഹത്തെക്കുറിച്ച് അറിഞ്ഞ സിജി നസീമുമായി പിണങ്ങി. തുടർന്ന് ഇയാൾ ലോഡ്ജിൽ വരികയോ ചെലവിന് നൽകുകയോ ചെയ്യാതായി. മരണത്തിന് ഒരാഴ്ച മുമ്പ് ലോഡ്ജ് മുറിയിൽ വച്ച് ഇവർ വഴക്കുണ്ടായെന്ന് പൊലീസ് പറയുന്നു. 12ന് ലോഡ്ജിലെ മുറിയിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് ലോഡ്ജ് ഉടമ പൊലീസിനെ അറിയിക്കുകയായിരുന്നു. മുറിയുടെ ചുവരിലും ഡയറിയിലും തന്റെ മരണത്തിന് ഉത്തരവാദി നസീമാണെന്ന് സിജി എഴുതി വച്ചിരുന്നത് പൊലീസ് കണ്ടെത്തി. സംഭവശേഷം ഒളിവിൽ പോയ നസീമിനെ കായംകുളത്തുവച്ചാണ് പിടികൂടിയത്. നിരവധി സ്ത്രീകളുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. റൂറൽ എസ്.പി ബി. അശോകന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ. സുരേഷ്, വർക്കല എസ്.എച്ച്.ഒ ജി. ഗോപകുമാർ, എസ്.ഐ അജിത്കുമാർ, എസ്.ഐ ഷംസുദ്ദീൻ, എ.എസ്.ഐ നവാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരവും ആത്മഹത്യ പ്രേരണയ്ക്കുമാണ് ഇയാൾക്കെതിരെ കേസെടുത്തത്. പ്രതിയെ റിമാൻഡ് ചെയ്തു.