സംസ്ഥാനാന്തര മോഷണക്കേസുകളിലെ പ്രതികളായ തീവെട്ടി ബാബു, കൊട്ടാരം ബാബു എന്നിവർ പോലീസ് പിടിയിൽ. കല്ലമ്പലം പൊലീസ് സ്റ്റേഷൻ പരിധിയിൽ കടുവാപള്ളിക്ക് സമീപം ഹന്നത്ത് എന്ന വീട്ടിൽ മോഷണം നടത്തിയ കൊല്ലം സ്വദേശിയായ തീവെട്ടി ബാബു (61)നെയും, കോലിയക്കോട് സ്വദേശി കൊട്ടാരം ബാബുവിനെയും കല്ലമ്പലം പോലീസിന്റെ വ്യാപകമായ തിരച്ചിലിനൊടുവിൽ അറസ്റ്റ് ചെയ്തു.
സംസ്ഥാനത്തിനകത്ത് നൂറുകണക്കിന് കേസുകളിൽ പ്രതികളാണ് ഇരുവരും. കൊട്ടാരം ബാബു നിരവധി മോഷണ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ച് അടുത്തകാലത്ത് പുറത്തിറങ്ങിയിരുന്നു. ഇരുപത്തിയഞ്ചാമത്തെ വയസ്സിൽ പോത്തൻകോട് മണിമല കൊട്ടാരം പൊളിച്ചു വാതിലുകളും ജനലുകളും ഫർണിച്ചറുകളും ഒക്കെ മോഷ്ടിച്ച് വിറ്റു ജയിലിൽ ആയതുകൊണ്ടാണ് കൊട്ടാരം ബാബു എന്ന വിളിപ്പേര് കിട്ടിയത്. എറണാകുളത്തെ മജിസ്ട്രേറ്റിന്റെ വീട്ടിൽ നിന്നും 15 കിലോ സ്വർണം മോഷ്ടിച്ച കേസിലും, കഴക്കൂട്ടം സ്റ്റേഷൻ പരിധിയിൽ 15 കോടിയോളം വിലവരുന്ന ഡയമണ്ട്കളും സ്വർണാഭരണങ്ങളും മോഷ്ടിച്ച കേസിലും, കൊട്ടിയത്ത് നിന്നും അഞ്ചോളം പവൻ മോഷ്ടിച്ച കേസിലും ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
മോഷണം ചെയ്തുകിട്ടുന്ന തുക ഫൈസ്റ്റാർ ഹോട്ടലുകളിലും മറ്റും തങ്ങി ആർഭാട ജീവിതം നയിക്കാനാണ്. തീവെട്ടി ബാബുവുമായി ഇയാൾക്ക് ഒരുമിച്ച് ജയിൽവാസം അനുഭവിച്ചിട്ടുള്ളവരാണ്.
തീവെട്ടി ബാബു ചാലയിൽ ഹോൾസെയിൽ സാധനം വാങ്ങാൻ വരുന്ന കച്ചവടക്കാരുടെ പൈസ തട്ടിപ്പറിച്ചു കൊണ്ടുള്ള കേസുകളിലൂടെയാണ് മോഷണ രംഗത്ത് എത്തുന്നത്. തുടർന്ന് 36 ഓളം മോഷണ കേസിലും പിടിച്ചുപറി കേസിലും പ്രതിയായി ജയിലിൽ കിടന്നിട്ടുണ്ട്. നല്ല വാക്ക് സാമർത്ഥ്യമുള്ള കൊട്ടാരം ബാബു സ്വന്തമായാണ് അയാളുടെ എല്ലാ കേസുകളും വാദിക്കുന്നത്.
കല്ലമ്പലം സിഐ ഫിറോസിന്റെ നേതൃത്വത്തിൽ എസ് ഐ ഗംഗാപ്രസാദ് ജി എസ് ഐ മാരായ രാധാകൃഷ്ണൻ, ജയൻ, ജി എ എസ് ഐ മാരായ രാജീവ്, സുരേഷ്, എസ്‌സിപിഒ മനോജ് എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്. പ്രതികൾ നടത്തിയ മറ്റു മോഷണ കേസുകളെക്കുറിച്ച് കൂടുതലായി അന്വേഷണം നടത്തി വരുന്നു.