വിതുര: വിതുര മരുതാമല അടിപറമ്പിലെ വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയെ സഹായിച്ച വീട്ടമ്മയെ അറസ്റ്റ് ചെയ്തു. മരുതാമല റാണി ഭവനിൽ കവിതയെ (34) ആണ് വിതുര പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയായ രാജേഷിനെ സ്വന്തം വീട്ടിൽ മോഷണം നടത്താൻ സഹായിച്ചുവെന്ന കുറ്റത്തിനാണ് അറസ്റ്റ്. വീട്ടിലെ കിടപ്പുമുറിയിലെ തറയിൽ രഹസ്യമായി പ്രത്യേകം നിർമ്മിച്ച അറയിൽ സൂക്ഷിച്ചിരുന്ന 25- പവൻ സ്വർണമാണ് രാജേഷ് മോഷ്ടിച്ചത്. രാജേഷിനെ ബുധനാഴ്ച പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാൾ റിമാൻറിലാണ്.
കഴിഞ്ഞ ശനിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കവിതയും ഭർത്താവും ഉച്ചയ്ക്ക് തിരുവനന്തപുരത്തെ ആശുപത്രിയിൽ പോയിരുന്ന സമയത്തായിരുന്നു മോഷണം നടന്നത്. തെളിവു നശിപ്പിക്കാനായി പരിസരത്ത് മുളകുപൊടിയും മല്ലിപ്പൊടിയും വിതറിയിരുന്നു. സ്ഥലത്ത് എത്തിയ വിരലടയാള വിദഗ്ധർ ഉൾപ്പെടെയുള്ളവർ നടത്തിയ പരിശോധനയിൽ അസ്വാഭാവികത കണ്ടെത്തി. സംശയം തോന്നിയ പോലീസ് വീട്ടുകാരെയും ചോദ്യം ചെയ്തു. തുടർന്ന് ഗൃഹനാഥയായ കവിതയുടെ ഫോൺ പരിശോധിച്ചതിലൂടെ ഇവർക്ക് രാജേഷുമായി സൗഹൃദമുണ്ടെന്നു പോലീസിനു മനസിലായി.
ഫോണിലൂടെ കവിതയുമായി സൗഹൃദം സ്ഥാപിച്ച രാജേഷ് ഇവരിൽ നിന്ന് പലതവണ പണം വാങ്ങി. തുടർന്ന് പുതിയ വാഹനം വാങ്ങാൻ 10- ലക്ഷം രൂപ കവിതയോട് ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് കവിത വീട്ടിൽ സൂക്ഷിച്ചിട്ടുള്ള സ്വർണത്തിന്റെ വിവരം രാജേഷിനെ അറിയിക്കുകയായിരുന്നു.
ആശുപത്രിയിൽ പോകുന്നതിനു മുമ്പ് ഇവർ വീടിന്റെ പിൻവാതിൽ തുറന്നിട്ട ശേഷം രാജേഷിനെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്നാണ് ഇയാൾ മോഷണം നടത്തിയത്. വെള്ളിയാഴ്ച രാവിലെ സി.ഐ.എസ്.ശ്രീജിത്ത്, എസ്.ഐ. എസ്.എൽ.സുധീഷ്, സി.പി.ഒ.മാരായ സൈനികുമാരി, ഗായത്രി എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വീട്ടിൽ നിന്നാണ് കവിതയെ അറസ്റ്റ് ചെയ്തത്.