വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിലെ പ്രതി ഷജിത്തിന്റെ ശബ്ദരേഖ പുറത്തുവിട്ട് ഡി.വൈ.എഫ്.ഐ. നേരത്തെ ഡി.വൈ.എഫ്.ഐ. പ്രവർത്തകനായ ഫൈസലിനെ ആക്രമിച്ച സംഭവത്തിന് ശേഷം ഷജിത്ത് വെളിപ്പെടുത്തിയ കാര്യങ്ങളാണ് ഡി.വൈ.എഫ്.ഐ. പുറത്തുവിട്ടിരിക്കുന്നത്. അടൂർ പ്രകാശ് എം.പി പ്രതിയെ സഹായിച്ചെന്ന സൂചനയാണ് ഈ ശബ്ദരേഖയിലുള്ളത്.
ഫൈസലിനെ ആക്രമിച്ച കേസിലെ എഫ്.ഐ.ആറിൽ തന്റെ പേര് വന്നപ്പോൾ എം.പി.യെ വിളിച്ചെന്നും എം.പി. ഇടപെട്ട് എല്ലാം ശരിയാക്കിയെന്നുമാണ് ഷജിത്ത് പറയുന്നത്. കോൺഗ്രസിന്റെ ഫെയ്സ്ബുക്ക് മെസഞ്ചർ ഗ്രൂപ്പിൽ പ്രചരിച്ച ശബ്ദരേഖയാണിതെന്നാണ് റിപ്പോർട്ട്.
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ അടൂർ പ്രകാശ് എം.പി.യുടെ ബന്ധം അന്വേഷിക്കണമെന്ന് മന്ത്രി ഇ.പി. ജയരാജനും നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതേസമയം, തനിക്കെതിരേ ഉയർന്ന ആരോപണങ്ങൾ അടൂർ പ്രകാശ് എം.പി. നിഷേധിച്ചിട്ടുണ്ട്.
എന്നാൽ ഫൈസൽ വധശ്രമ കേസിലെ ശബ്ദ രേഖ പുറത്തുവന്ന ശേഷം അടൂർ പ്രകാശിനോട് വിവരങ്ങൾ ചോദിച്ചപ്പോൾ താൻ ഇടപെട്ടിട്ടുണ്ടാകാം എന്ന് പറയുന്നതായി വാർത്ത പുറത്ത് വന്നിട്ടുണ്ട്. അതായത് എംപി അന്ന് ഇടപെട്ടു എന്ന് സമ്മതിക്കുന്ന തരത്തിലുള്ള പ്രതികരണം ആണ് ന്യൂസ് 18ന് നൽകിയത്.