വെഞ്ഞാറമൂട്ടിൽ നടന്ന ഇരട്ട കൊലപാതകത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ആറ്റിങ്ങൽ എം.പി അഡ്വ. അടൂർ പ്രകാശ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായ്ക്കും കത്തുനൽകി. വെഞ്ഞാറമൂട്ടിൽ തിരുവോണ തലേന്ന് നാടിനെ നടുക്കിയ ഇരട്ട കൊലപാതകത്തിലെ ഗൂഢാലോചനയും യഥാർത്ഥ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. കൊലപാതകവുമായി ബന്ധപ്പെട്ട് സാധാരണക്കാരായ ജനങ്ങളിൽ ഒരു സംശയവും നിൽക്കരുതെന്നും യഥാർത്ഥ പ്രതികളെയും അതിന് നേതൃത്വം നൽകിയവരെയും ജനമധ്യത്തിൽ കൊണ്ടുവരുന്നതിനും തക്കതായ ശിക്ഷ വാങ്ങി നൽകുന്നതിനും വേണ്ടിയാണ് ഈ പാർലമെൻറ് മണ്ഡലത്തിലെ എം.പി എന്ന നിലയിൽ താൻ തന്നെ സി. ബി. ഐ അന്വേഷണം ആവശ്യപ്പെടുന്നത് എന്ന് അടൂർ പ്രകാശ് എം.പി പറഞ്ഞു.
ഇപ്പോൾ നടക്കുന്ന അന്വേഷണം തൃപ്തികരമല്ല എന്നും തിരുവനന്തപുരം റൂറൽ എസ്.പി യുടെ മേൽനോട്ടത്തിൽ നിന്നും അന്വേഷണസംഘത്തെ സ്വതന്ത്രമാക്കണമെന്നും എന്നാൽ മാത്രമേ യഥാർത്ഥ പ്രതികളെയും ഈ കൊലപാതകത്തിലെ ഗൂഢാലോചനയും പുറത്തു വരുവാൻ കഴിയുകയുള്ളൂവെന്നും കത്തിലൂടെ എം.പി ആവശ്യപ്പെട്ടു. തിരുവനന്തപുരം റൂറൽ എസ് പി യുടെ മേൽനോട്ടത്തിൽ ഈ അന്വേഷണം മുന്നോട്ടു പോയാൽ യഥാർത്ഥ പ്രതികൾ രക്ഷപ്പെടുമെന്നും നിരപരാധികളായ ആളുകൾ ശിക്ഷിക്കപ്പെടുമെന്നും എം.പി അഭിപ്രായപ്പെട്ടു. ഒരു നാട്ടിൽ നടന്ന വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ ഉണ്ടായ ഒരു ഇരട്ട കൊലപാതകത്തെ രാഷ്ട്രീയ കൊലപാതകം ആക്കിമാറ്റി മുതലെടുപ്പു നടത്തുവാൻ ശ്രമിക്കുകയാണെന്നും സി.ബി.ഐ അന്വേഷണം വരുന്നതോടെ ഒരു വിഭാഗം ജനങ്ങളിൽ ഉണ്ടായ ആശങ്കക്ക് പരിഹാരമാകുമെന്നും എംപി പറഞ്ഞു. ഈ കൊലപാതകവുമായി ബന്ധപ്പെട്ട് എം.പി എന്ന നിലയിൽ താൻ ഉന്നയിച്ച എല്ലാ ആരോപണങ്ങളെ കുറിച്ചും അന്വേഷിക്കണമെന്ന് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സി.ബി.ഐ അന്വേഷണം കൊണ്ടുവരുന്നതിന് ഏതറ്റംവരെയും പോകുമെന്നും എം.പി പറഞ്ഞു. സി.ബി.ഐ അന്വേഷണം വരുന്നതിലൂടെ ഇത് ഒരു രാഷ്ട്രീയ കൊലപാതകമാണോ എന്നും ആസൂത്രിതമായി നടത്തിയ കൊലപാതകമാണോ എന്നും തെളിയുമെന്നും അതിലൂടെ ഇന്ന് മാന്യന്മാരായി നടക്കുന്ന പലരും പ്രതിപ്പട്ടികയിൽ വരുമെന്നും എം. പി പറഞ്ഞു.