അറ്റിങ്ങൽ: ആലംകോട്ട് സവാള കച്ചവടത്തിന്റെ മറവിൽ ഹോട്ടലിൽ കഞ്ചാവ് കച്ചവടം നടത്തിയ സംഭവത്തിൽ ഒരാൾ കൂടി എക്സൈസിന്റെ പിടിയിൽ. ആലംകോട് മണമ്പൂർ, തൊപ്പിച്ചന്ത പെരുങ്കുളം എസ് എസ് മൻസിലിൽ ഫഹദ് (26) പിടിയിലായത്. ഹോട്ടൽ നടത്തിയിരുന്നയാളാണ് ഫഹദ്.
ഓഗസ്റ്റ് 22ന് രാത്രി 10മണിയോടെയാണ് ഒരു കോടി രൂപ വിലമതിക്കുന്ന കഞ്ചാവുമായി 3 പേരെ എക്‌സൈസ് പിടികൂടിയത്. ആലംകോട് പുളിമൂട് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന മാമ്പൂ റസ്റ്റോറന്റ് എന്ന ഹോട്ടലിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഹോട്ടൽ അടച്ചുപൂട്ടി പകരം സവാള ഹോഴ്സെയിൽ കച്ചവടത്തിന്റെ മറവിലാണ് കഞ്ചാവ് കച്ചവടം നടന്നിരുന്നത്.എക്സൈസ് കമ്മീഷ്ണർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഏകദേശം ഒരു കോടി വിലമതിക്കുന്ന കഞ്ചാവ് വിവിധ ചാക്കുകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു.
സംഭവത്തിൽ അന്ന് 3 പേരെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. കീഴാറ്റിങ്ങൽ സ്വദേശികളായ അർജുൻ (27), അജിൻ (25), ആറ്റിങ്ങൽ സ്വദേശി ഗോകുൽ (25) എന്നിവരെയാണ് അന്ന് അറസ്റ്റ് ചെയ്തത്.സംഘത്തിൽ നിന്ന് നോട്ട് എണ്ണുന്ന മിഷ്യൻ അടക്കം കണ്ടെത്തിയിരുന്നു. ആന്ധ്ര പ്രദേശിൽ നിന്ന് സവാള കയറ്റിവരുന്ന ലോറിയിൽ കഞ്ചാവ് എത്തിച്ച് ഓൺലൈനിൽ വാട്സാപ്പ് വഴി കച്ചവടം നടത്തുകയായിരുന്ന സംഘത്തെയാണ് എക്സൈസ് പിടികൂടിയത്.