ആറ്റിങ്ങൽ: ലൈഫ് മിഷൻ ഭവന പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താക്കളുടെ ഭവന പൂർത്തീകരണ പ്രഖ്യാപനം നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി നിർവഹിച്ചു. തുടർന്ന് ഗുണഭോക്താക്കുള്ള അദാലത്തും സംഘടിപ്പിച്ചു. 7-ാം ഡി.പി.ആർ ന്റെ ഭാഗമായി 87 വീടുകളുടെ പൂർത്തീകരണ നഗരസഭാ തല പ്രഖ്യാപനമാണ് നടന്നത്. രണ്ടര ലക്ഷം വീടുകൾ പൂർത്തീകരിച്ച് കൊണ്ടുള്ള ഇതിന്റെ സംസ്ഥാന തല പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.
ലൈഫ് മിഷൻ പി.എം.എ.വൈ പദ്ധതികളുടെ ഭാഗമായി 313 വീടുകൾ നഗരസഭ നിർമ്മിച്ച് നൽകി. സംസ്ഥാന സർക്കാരിന്റെ ഭൂരഹിതർക്ക് ഭൂമി എന്ന പദ്ധതിയിൽ നഗരത്തിലെ 27 പേർക്ക് ഭൂമി വാങ്ങി നൽകി.
ഇം.എം.എസ് ഭവന പദ്ധതിക്ക് ശേഷം 2013 മുതൽ ശതാബ്ദി ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി 70 പേർക്ക് വീട് നിർമ്മിച്ച് നൽകി. തുടർന്നുള്ള വർഷങ്ങളിൽ സുവർണ്ണ, സംതൃപ്തി ഭവന പദ്ധതികളിലൂടെ 124 പേർക്കും വീട് നൽകാനായി. കൂടാത സർക്കാരിന്റെ വിവിധങ്ങളായ ഭവന പദ്ധതികളിൽ ഉൾപ്പെട്ട് നിർമ്മാണം നിലച്ച് പോയ നിരവധി ഗുണഭോക്താക്കൾക്ക് നഗരസഭ വീട് പുനർ നിർമ്മിച്ച് നൽകി. നഗരത്തിൽ ഭൂരഹിതരൊ ഭവന രഹിതരൊ ആയിട്ടുള്ളവരായി ആരും ഉണ്ടാകാൻ പാടില്ല എന്ന ലക്ഷ്യത്തോടെയാണ് നഗരസഭ ഇത്തരം പദ്ധതികളിൽ കാര്യക്ഷമമായി ഇടപെടുന്നതെന്ന് ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അറിയിച്ചു.
മുനിസിപ്പൽ ലൈബ്രറി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്.ഷീജ, ഗിരിജ ടീച്ചർ, രമ്യസുധീർ, സെക്രട്ടറി എസ്. വിശ്വനാഥൻ, കൗൺസിലർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.