കിളിമാനൂർ : വാഹനം തട്ടിയെടുത്ത് വ്യാജ രേഖകൾ നിർമ്മിച്ച് വില്പന നടത്തുന്നവരെ കിളിമാനൂർ പോലീസ് പിടികൂടി.പത്തനംതിട്ട കണ്ണങ്കര തോപ്പിൽ ഹൗസിൽ നിന്നും നഗരൂർ ചെമ്മരത്തുമുക്ക് കുറിയിടത്ത കോണം തോപ്പിൽ ഹൗസിൽ ഷിജു കരീം (31), ചെങ്കിക്കുന്ന് കായാട്ടുകോണം ചരുവിള പുത്തൻ വീട്ടിൽ ജ്യോതിഷ് കൃഷ്ണൻ( 26), കിളിമാനൂർ മുന്നാട് വീട്ടിൽ നിന്നും പുളിമാത്ത് മൊട്ടലുവിള മേടയിൽ വീട്ടിൽ ബിജു റഹ്മാൻ (29)എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മാരുതി വാഹനം കൈവശപ്പെടുത്തിയ ശേഷം തിരിച്ചു നൽകുന്നില്ല എന്ന് മഞ്ഞപ്പാറ വട്ടത്താമര കോണത്തു പുത്തൻവീട്ടിൽ സിദ്ദിഖ് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് വ്യാജരേഖകൾ നിർമ്മിച്ച് നൽകുന്ന തട്ടിപ്പ് സംഘത്തെ പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും വ്യാജമായി നിർമിച്ച ആർസി ബുക്കുകൾ, വ്യാജ ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, വ്യാജമായി നിർമിച്ച ആധാർ കാർഡുകൾ, വ്യാജ മുദ്രപത്രങ്ങൾ എന്നിവ കണ്ടെടുത്തു. വ്യാജരേഖകൾ നിർമ്മിക്കുന്നതിനു വേണ്ടി ഉപയോഗിച്ചിരുന്ന ലാപ്ടോപ്പുകൾ,കമ്പ്യൂട്ടർ, ഹാർഡ് ഡിസ്ക്,പെൻഡ്രൈവ്,കേബിളുകൾ തുടങ്ങിയവയും പൊലീസ് പിടിച്ചെടുത്തു.വ്യാജരേഖകൾ നൽകി നിരവധി വാഹനങ്ങൾ കിളിമാനൂരിൽ പരിസരത്തും വിൽപ്പന നടത്തിയിട്ടുള്ളതായി പ്രതികൾ പറയുന്നു. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
കിളിമാനൂർ സിഐ കെ ബി മനോജ് കുമാറിൻറെ നേതൃത്വത്തിൽ എസ്ഐമാരായ ബിജുകുമാർ, അബ്ദുൽ ഖാദർ,സരിത ഷാജി,എഎസ് ഐ ഷജീം, പ്രദീപ്, സിപിഒമാരായ റിയാസ്, റജിമോൻ, അജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.