പാങ്ങോട് ഭരതന്നൂരിൽ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ചെന്നു പരാതി നല്കിയ യുവതിക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്. തിരുവനന്തപുരം വെള്ളറട സ്വദേശിയുടെ പരാതി വ്യാജമെന്ന ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.യുവതിയുടെ പരാതി ആരോഗ്യപ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ത്തെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ക്വാറന്റൈനിലായിരുന്ന യുവതിയെ കോവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാനെന്ന പേരില്‍ ഭരതന്നൂരിൽ വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നായിരുന്നു പരാതി.യുവതിയും ഹെല്‍ത്ത് ഇന്‍സ്പെക്ടറും ലൈംഗികമായി ബന്ധപ്പെട്ടത് ഉഭയസമ്മത പ്രകാരമാണെന്ന് ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.യുവതിയുടെ പരാതിയില്‍ കൊല്ലം കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപ് കുമാറിനെ ജോലിയില്‍ നിന്ന് ആരോഗ്യ വകുപ്പ് പിരിച്ചുവിട്ടിരുന്നു.
പിന്നീട് പീഡനമല്ലെന്നും പരസ്പര സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നെന്നും പരാതിക്കാരി സത്യവാങ്മൂലം നല്കി. തുടര്‍ന്ന് 77 ദിവസത്തെ കസ്റ്റഡിക്കു ശേഷം പ്രദീപ് കുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.ബന്ധുക്കളുടെ പ്രേരണ മൂലമാണു പീഡനക്കേസ് കൊടുത്തതെന്നാണ് യുവതി സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്.