വർക്കല : അനധികൃതമായി മദ്യം സൂക്ഷിക്കുകയും വിൽപ്പന നടത്തുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. കൂട്ടുപ്രതി ഒളിവിൽ. വർക്കല മേൽവെട്ടൂർ കുന്നിൽ ചരുവിള വീട്ടിൽ അനീഷ് (32)ആണ് അറസ്റ്റിലായത്. ഒളിവിൽ പോയ കൂട്ടുപ്രതിയും സഹോദരനുമായ മേൽ വെട്ടൂർ അപർണ നിവാസിൽ അനിലിലായി (36) അന്വേഷണം ഊർജിതപ്പെടുത്തി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വർക്കല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം നൗഷാദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാളിൽനിന്ന് 104 കുപ്പിയിലായി നിറച്ചിരുന്ന 52 ലിറ്റർ മദ്യവും, ഇത് വിൽക്കാൻ ഉപയോഗിച്ച ബൈക്കും 1300 രൂപയും എക്സൈസ് പിടികൂടി. എക്സൈസിനെ കണ്ട് ഓടി ഒളിച്ച അനിൽ നിരവധി അബ്കാരി കേസുകളിൽ പ്രതിയാണെന്ന് എക്സൈസ് പറഞ്ഞു. സി ഐ നൗഷാദ്, ഗ്രേഡ് പിഒ വിജയകുമാർ, സിഇഒ മാരായ താരിഖ്, ലിബിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.