പാങ്ങോട് : വീട്ടിൽ വളർത്തിയിരുന്ന മുയലുകളെ അജ്ഞാത ജീവി കടിച്ചു കൊന്നു. താഴെപാങ്ങോട് ഇർഫാൻ ഹൗസിൽ ഷെഫീക്കയുടെ 30 മുയലുകളെയാണു കൊന്നത്. ഇന്നലെ പുലർച്ചെയാണ് സംഭവം.വീടിനോടു ചേർന്നുള്ള സ്ഥലത്ത് പ്രത്യേക കൂടു നിർമിച്ചാണ് മുയലുകളെ വളർത്തിയിരുന്നത്. കൂടിന്റെ ശക്തമായ കമ്പി വാതിലുകൾ തകർത്ത് അകത്തു കടന്ന് മുയലുകളെ പിടികൂടുകയായിരുന്നു. 17 മുയലുകളുടെ ശരീരാവശിഷ്ടങ്ങൾ പ്രദേശത്തു നിന്നും ലഭിച്ചു. മറ്റുള്ളവ അജ്ഞാത ജീവി ഭക്ഷണമാക്കിയിരിക്കാമെന്നാണു നിഗമനം. കണ്ടെത്തിയ മുയലുകളുടെ മുഖത്ത് മാരകമായ മുറിവുകളും ചെവികൾ നഷ്ടപ്പെട്ട നിലയിലുമാണ്.