വെഞ്ഞാറമൂട് : നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള സ്പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് വാമനപുരം എക്സൈസ് ഇന്‍സ്പെക്ടര്‍ ജി.മോഹന്‍കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ വ്യാപകമായ പരിശോധനയില്‍ വെഞ്ഞാറമൂട് മേഖലയില്‍ നിന്നും വീണ്ടും മദ്യം പിടികൂടി. 35.5 ലിറ്റര്‍ മദ്യമാണ് ഇപ്പോൾ പിടികൂടിയത്. വെഞ്ഞാറമൂട് , വെമ്പായം മേഖലകളില്‍ നടത്തിയ പരിശോധനയിലാണ് 71 കുപ്പികളിലായി ഇത്രയും മദ്യം പിടികൂടിയത്. നിയമവിരുദ്ധമായി മദ്യം കൈവശം വെച്ചതിന് വിവിധ കേസുകളിലായി ഇളമ്പ സ്വദേശികളായ മുരളീധരന്, സന്തോഷ്, ചീരാണിക്കര സ്വദേശികളായ വിമല്‍രാജ്, രാജേന്ദ്രന്, കരൂര്‍ സ്വദേശി നൗഷാദ് എന്നിവരെ അറസ്റ്റ് ചെയ്തു കേസെടുത്തു. പ്രിവന്റീവ് ഓഫീസര്‍മാരായ
പി.ഡി.പ്രസാദ്, മനോജ് കുമാര്‍, ഷാജി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഹാഷിം, അനീഷ്, വിഷ്ണു, ഹരികൃഷ്ണന്, മഞ്ജുഷ ഡ്രൈവര്‍ സലിം എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.
വെഞ്ഞാറമൂട് ജംഗ്ഷനിലെ പഴക്കടയില്‍ അനധികൃത മദ്യവില്പന നടത്തിയതിന് കഴിഞ്ഞ ദിവസം 15.5 ലിറ്റര്‍ മദ്യവും 24500 രൂപയും പിടികൂടി കട നടത്തിപ്പുകാരനായ ശ്രീരാജിന്റെ പേരില്‍ അബ്കാരി കേസെടുത്തിരുന്നു.
അനധികൃത മദ്യക്കടത്തും വില്പനയും തടയുന്നതിന് ശക്തമായ പരിശോധനകളാണ് നടത്തിവരുന്നത്. പൊതുജനങ്ങള്‍ക്ക് മദ്യമയക്കുമരുന്ന് വിപണനവും മറ്റുമുള്ള പരാതികള്‍ വാമനപുരം റെയിഞ്ചിലെ 04722837505 എന്ന നമ്പറില്‍ വിളിച്ചു അറിയിക്കാവുന്നതാണ്.